Wednesday, July 10, 2013

സുരഘുരാജാവിന്റെ കഥ - യോഗവാസിഷ്ഠം

ഒരു ദിവസം അപ്രതീക്ഷിതമായി മാണ്ഡവ്യമഹര്‍ഷി അരമനയില്‍ വന്നു. കയറി. സുരഘുരാജാവിന്നു വളരെ സന്തോഷമായി. അദ്ദേഹം മഹര്‍ഷിയെ വേണ്ടപോലെ ഉപചരിച്ചു തന്റെ സംശയങ്ങളെല്ലാമറിയിച്ചു.

കാട്ടാലരാജാവിന്റെ സംശയങ്ങളെ കേട്ടമാണ്ഡവ്യ മഹര്‍ഷി മറുപടി പറയാന്‍തുടങ്ങി . ഹേ രാജാവേ! ആത്മവിചാരം ചെയ്യൂ. അതുകൊണ്ടേ നിസ്സംശയത്വവും സമാധാനവും കിട്ടൂ. ആത്മബോധമുണ്ടാവുമ്പോള്‍ എല്ലാ സംശയങ്ങളും വെയിലില്‍ മഞ്ഞെന്നപോലെ നശിക്കും; വിചാരം കൊണ്ട് ആത്മജ്ഞാനമുണ്ടാകുകയും ചെയ്യും. ഞാന്‍ ആരാണ്; ഈ ലോകം എങ്ങനെയുണ്ടായി; ജനനമരണങ്ങള്‍ ആര്‍ക്കുള്ളവയാണ്; ആരുടെ പ്രേരണകൊണ്ടാണ് അവ ആവര്‍ത്തിച്ചു സംഭവിച്ചുകൊണ്ടിരിക്കുന്നത്; എന്തുകൊണ്ടാണ് അവയില്‍നിന്നു വിശ്രാന്തികിട്ടുന്നത്; എന്നിങ്ങനെയാണ് വിചാരം ചെയ്യേണ്ടതു്. ഇങ്ങനെ കുറച്ചുകാലം നിരന്തരം തത്വവിചാരം ചെയ്താല്‍ നിര്‍മ്മലവും സത്താമാത്രവും സര്‍വ്വോല്‍കൃഷ്ടവുമായ പദം പ്രകാശിയ്ക്കും. ചിത്തം അതിന്റെ പ്രാകൃതസ്വരൂപത്തെ വിട്ടു ചൈതന്യമായി തീരുകയും ചെയ്യും. ചേത്യഭാവം നീങ്ങികഴിഞ്ഞാല്‍ പരമശാന്തിയും നിര്‍വൃതിയും അനുഭവപ്പെടും.

ഹേ രാജാവേ! തത്വവിചാരംചെയ‍്തു ശരിയായ ആത്മബോധമുണ്ടായിട്ടില്ലാത്ത ഒരാളുടെ അവസ്ഥ വളരെ ദയനീയമാണ്. നിസ്സാരകാര്യങ്ങളില്‍പോലും അവന്‍ വളരെയധികം ക്ലേശിയ‍്ക്കുകയും ദു:ഖിയ‍്ക്കുകയും ചെയ്യും. എന്നാല്‍ പ്രബുദ്ധനായ ഒരാള്‍ക്ക് ഈ സംസാരംതന്നെ എത്രയോ നിസ്സാരമാണ്. വിചാരം ചെയ്ത് ആത്മബോധമുണ്ടായികഴിഞ്ഞാലും ആബോധം പരോക്ഷമേ ആവുന്നുള്ളു. ആ പരോക്ഷജ്ഞാനം കേവലചിത്തവിശ്രാന്തിയുണ്ടാവുകയും ചെയ്യും. സംസാരത്തിലെ സകലവിധ ആസ്ഥകളേയും കൈവെടിയുമ്പോള്‍ മാത്രമേ ആത്മലാഭം അല്ലെങ്കില്‍ അപരോക്ഷജ്ഞാനം ലഭിയ്ക്കുകയുള്ളു. അതിനാല്‍ ദൃഢമായി തത്വവിചാരം ചെയ്തു പരോക്ഷജ്ഞാനവും സമ്പാദിയ‍്ക്കുകയും വേണം. എങ്കിലേ സുഖദു:ഖാദിരൂപമായ സംസാരവിഭ്രമങ്ങളില്‍ നിന്നു നിവൃത്തികിട്ടി ചിത്തം വിശ്രാന്തിയെ പ്രാപിയ്ക്കൂ.

ദൃശ്യം മുഴുവന്‍ നീങ്ങിയാല്‍ ശേഷിയ‍്ക്കുന്നത് ആത്മാവു മാത്രമാണ്. അതിനാല്‍ ആത്മാവിനെ കിട്ടാന്‍ അല്ലെങ്കില്‍ അറിയാന്‍ ദൃശ്യങ്ങളെ നിരസിയ‍്ക്കലല്ലാതെ മറ്റൊന്നുംതന്നെ ചെയ്യാനില്ല. ആത്മാവാകുന്ന ചൈതന്യത്തിലാണ് എല്ലാ ദൃശ്യവസ്തുക്കളും പ്രകാശിച്ചുകൊണ്ടിരിയ‍്ക്കുന്നത്. അവക്കെല്ല‍ാം സത്ത ആത്മാവുമാത്രമാണുതാനും. അതിനാല്‍ ആത്മാവില്‍ ശ്രദ്ധകേന്ദ്രീകരിച്ചു ദൃശ്യങ്ങളില്‍ പ്രത്യേക ശ്രദ്ധയില്ലാതായിത്തീരുമ്പോള്‍ അവയെല്ല‍ാം നീങ്ങും. അവനീങ്ങിയാല്‍ ആത്മാവിന്റെ മറവും നീങ്ങി.

കയറില്‍ തോന്നപ്പെട്ട ഭൂമസ്വരൂപമായ പാമ്പു നീങ്ങുമ്പോള്‍ കയറിനെ കാണാന്‍ മറ്റുപായം ആവശ്യമില്ലാത്തതുപോലെ ദൃശ്യഭ്രമം നീങ്ങിയാല്‍ ആത്മസാക്ഷാത്കാരത്തിന്നു മറ്റുയാതൊരുപായവും ആവശ്യമില്ല. പക്ഷേ ദൃ‌ശ്യപ്രപഞ്ചത്തെ മുഴുവന്‍ ത്യാഗം ചെയ്യേണ്ടിവരും. അതത്ഭുതമല്ല, ലോകത്തില്‍ത്തന്നെ സാധാരണ എന്തെങ്കിലുമൊരു പദാര്‍ത്ഥം നമുക്കുകിട്ടണമെങ്കില്‍ വിലപിടിച്ച മറ്റൊന്നിനെ ദാനം ചെയ്യണം. എങ്കിലേ അതുകിട്ടാറുള്ളു. ആസ്ഥിതിയ്ക്കു തന്റെ സര്‍വ്വസ്വമായ ആത്മാവിനെ കിട്ടാന്‍ ദൃശ്യപ്രപഞ്ചത്തെമുഴുവന്‍ ത്യാഗം ചെയ്യേണ്ടിവന്നാല്‍ അതൊരത്ഭുതമോ അസാധാരണമോ അല്ല. കയ്യിലുള്ള ധനത്തെ ത്യാഗം ചെയ്യാന്‍ തെറ്റില്ലാത്തവനു കടയിലുള്ള സാധനത്തെ കിട്ടാത്തതുപോലെ തന്റെ കൈയ്യിലുള്ള സമ്പത്തായ ദൃ‌ശ്യപ്രപഞ്ചത്തെ ത്യാഗംചെയ്യാന്‍ തെറ്റില്ലാത്തവന് ആത്മാവിനെ കിട്ടാനും പോവുന്നില്ല. അതിനാല്‍ ഹേ രാജാവേ! ദൃശ്യഭ്രമങ്ങളെ മുഴുവന്‍ തുടച്ചുനീക്കുകതന്നെവേണം.

എല്ലാവിധ അനര്‍ത്ഥങ്ങള്‍ക്കും ഹേതുവായ മനസ്സുതന്നെയാണ് എല്ലാവിധ ദൃശ്യങ്ങളായും ലോകങ്ങളായുമൊക്കെ വിജൃംഭിച്ചിരിയ്ക്കുന്നത്. മനസ്സടങ്ങിയാല്‍ ദൃശ്യമൊന്നും തന്നെ ശേഷിയ‍്ക്കുന്നില്ല. ആസ്ഥിതിക്കു മനസ്സു തന്നെയാണ് എല്ലാ ദൃശ്യങ്ങളും. കാര്യവും കാരണവും എല്ല‍ാം മനസ്സുതന്നെ. വാസനാത്യാഗത്തില്‍ക്കൂടെ മനസ്സിനെ നിരോധിക്കുമ്പോള്‍ എല്ലാ ദൃശ്യങ്ങളുമടങ്ങി സ്വയം പ്രകാശമായ ആത്മാവു തന്നെത്താന്‍ പ്രകാശിക്കും. അങ്ങിനെ മനസ്സിനേയും ശരീരവാസനയെയും നിശ്ശേഷം നീങ്ങുമ്പോള്‍ എന്തു ശേഷിയ‍്ക്കുമോ ഹേ രാജന്‍! അങ്ങ് അതായിത്തീരട്ടേ!

സുരഘുരാജാവിന് ഇത്രത്തോളം പറഞ്ഞുകൊടുത്തു മാണ്ഡവ്യമഹര്‍ഷി അദ്ദേഹത്തെ അനുഗ്രഹിച്ച് അരമനയില്‍ നിന്നറങ്ങിപോകുകയും ചെയ്തു. അതിനുശേഷം കാട്ടാളരാജാവ് വിജനപ്രദേശത്ത് ഏകാകിയായി ചെന്നിരുന്നു. താനാരാണെന്ന തത്വത്തെ വിചാരം ചെയ്യാന്‍ തുടങ്ങി. പൃഥിവ്യാദിതത്വങ്ങളില്‍ ഓരോന്നിനെയും വിചാരം ചെയ‍്ത് അതല്ലെന്നു ബോധ്യംവന്നു തള്ളിത്തള്ളി ക്രമേണ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സു്, പ്രാണന്‍, ബുദ്ധി എന്നിവയൊന്നും താനല്ലെന്നു ബോധ്യംവന്ന് അവയെയും തള്ളി പ്രജ്ഞ ചിത്തത്തില്‍ ചെന്നുമുട്ടി. സര്‍വ്വകാരണവും എന്നാല്‍ സ്വയം നിഷ്കാരണവുമായ ചിത്തുതന്നെ താനെന്നു ബോധ്യപ്പെട്ടു. ചേത്യസ്പര്‍ശമില്ലാത്തതും അപരിച്ഛിന്നവും സ്വയം പ്രകാശവുമായ ചിത്തിനെ അറിഞ്ഞ് അതാണ് താനെന്നു ബോധ്യമായി. കാര്യകാരണസ്വരൂപേണ പ്രവഹിയ്ക്കുന്ന ദൃശ്യപ്രപഞ്ചംമുഴുവന്‍ ചിത്തത്തിന്റെ കേവലം നിഷ്പന്ദം മാത്രമാണെന്നും ചിത്തത്തില്‍നിന്നന്യമായി ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും ബോദ്ധ്യമായി.

കര്‍ത്തവ്യങ്ങളും പ്രാപ്തവ്യങ്ങളുമെല്ല‍ാം വെറും ഭ്രമമാണെന്നും താന്‍കേവലസ്വരൂപമായ ചിത്താണന്നും തനിയ്ക്കൊന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും ബോധ്യമായി. മനസ്സടങ്ങി; ശാന്തിവിളങ്ങി. ഒന്നും തന്നെ ചെയ്യാനോ അനുഭവിയ്ക്കാനോ ഇല്ലെന്നനിലയില്‍ കാട്ടാളരാജാവു് സ്വയം കൃതകൃത്യനും തിരയടങ്ങിയകടല്‍പോലെ പ്രശാന്തനുമായിത്തീര്‍ന്നു. ഉണര്‍വ്വോടുകൂടിയ സുഷുപ്തിയില്‍ രമിക്കാന്‍ തുടങ്ങി. അങ്ങിനെ സുഷുപ്ത്യാകാരമായ ചിത്തവൃത്തിയോടുകൂടി അദ്ദേഹം ജ്ഞാനിയും മുക്തനുമായി വിളങ്ങി. ആനിലയിലിരുന്നുകൊണ്ടു രാജ്യകാര്യങ്ങളെ നിര്‍വ്വഹിയ്ക്കുകയും ചെയ‍്തുവന്നു. അക്കാലത്തു് അദ്ദേഹം ക്രൂരനെന്നോ മൂഢനെന്നോ രാഗിയെന്നോ വിരാഗിയെന്നോ പറയാന്‍ വയ്യാത്തവനായിത്തീര്‍ന്നു. എല്ലാ ദ്വന്ദ്വങ്ങളില്‍നിന്നും നിവൃത്തനായെന്നു താല്പര്യം.

അക്കാലത്തുതന്നെ പാര്‍സി രാജ്യത്തു പരിഘനെന്ന പ്രസിദ്ധനായ ഒരുരാജാവുണ്ടായിരുന്നു. സംഗതിവശാല്‍ പരിഘനും സുരഘവും തമ്മില്‍ വളരെ പരിചയവും സ്നേവുമായിത്തീര്‍ന്നു. ഒരിക്കല്‍ വളരെ കൊല്ലങ്ങള്‍ പാര്‍സിരാജ്യത്തു മഴപെയ്യാതെ ഭൂമി മുഴുവന്‍ വരണ്ട് വെള്ളമോ സസ്യങ്ങളോ ഇല്ലാതായിതീര്‍ന്നു. രാജ്യത്തു മുഴുവന്‍ ഭയങ്കരമായ ക്ഷാമവും ദാരിദ്ര്യവും പടര്‍ന്നുപിടിച്ചു. ജനങ്ങള്‍ ആര്‍ത്തന്മാരായി പട്ടിണികൊണ്ട് മരിക്കാന്‍ തുടങ്ങി. ഈ അത്യാപത്തില്‍നിന്നു തന്റെ പ്രജകളെ രക്ഷിയ്ക്കാന്‍ കഴിവില്ലാതെ വന്നപ്പോള്‍ ധാര്‍മ്മികമായ പശ്ചാത്താപം കൊണ്ടും അദ്ദേഹം എല്ല‍ാം ഉപേക്ഷിച്ചു കാട്ടിലേയ്ക്കു തപസ്സിനു പോയി. കഠിനമായ നിഷ്ടയോടുകൂടി അദ്ദേഹം വളരെക്കാലം തപസ്സുചെയ‍്തു. അക്കാലത്തു വൃക്ഷങ്ങളില്‍ നിന്നു ഉണങ്ങിവീണ കരിയിലമാത്രമാണു് ഭക്ഷണം കഴിച്ചുവന്നതു്. അതുകൊണ്ട് തപസ്വികളുടെയിടയില്‍ അദ്ദേഹത്തിനു പര്‍ണ്ണാദനെന്ന പേരുപ്രസിദ്ധമായിതീര്‍ന്നു. പ്രസ്തുതപര്‍ണ്ണാദനും സുരഘുവും തമ്മില്‍ പിന്നീടു് കണ്ടുമുട്ടാനിടവന്നപ്പോള്‍ ഒരു സംഭാഷണം നടക്കുകയുണ്ടായി. ഹേ രാമചന്ദ്രാ! ഞാനിതിനെ പറഞ്ഞുതര‍ാം. അതുകേട്ടാല്‍ത്തന്നെ ഒരാള്‍ക്കാദ്ധ്യാത്മികവിഷയത്തിലുള്ള എല്ലാ സംശയങ്ങളും തീരും.

വളരെക്കാലത്തെ കഠിനമായ തപോനിഷ്ഠകൊണ്ട് എല്ലാകല്‍മഷങ്ങളും നീങ്ങി പര്‍ണ്ണാദനാത്മജന്മമുണ്ടായി. എല്ലാവിധദ്വന്ദ്വങ്ങളേയും ജയിച്ചു സമചിത്തനായിത്തീര്‍ന്നു പര്‍ണ്ണാദന്റെ യശസ്സുനാട്ടിലെങ്ങും പരന്നു. സുരഘുവും അതുകേള്‍ക്കായ‍്കയില്ല. അന്വേഷണത്തില്‍ തന്റെ സ്നേഹിതനായ പരിഘനാണ് മഹാതപസ്വിയും ജ്‍ഞാനിയുമായിത്തീര്‍ന്ന പര്‍ണ്ണാദനെന്നറിഞ്ഞപ്പോള്‍ കാട്ടാളരാജാവിനു വളരെ കൗതുകം തോന്നി, അദ്ദേഹത്തെ ഒന്നുകാണണമെന്നുദ്ദേശിച്ച് ഒരു ദിവസം കാട്ടാള രാജാവായ സുരഘു പര്‍ണ്ണാദന്റെ പര്‍ണ്ണശാലയിലേയ‍്ക്ക് കയറിചെന്നു. അനന്തരം ചിരകാല സുഹൃത്തുക്കളായ അവരന്യോന്യം സരസമായി സംസാരിക്കാന്‍തുടങ്ങി.

സുരഘു: “മഹത്തായ അങ്ങയെപ്പോലെതന്നെ ഞാനും ചിരകാലപരിശ്രമം കൊണ്ട് ഏറ്റവും നിര്‍മ്മലവും അന്ത:കുളുര്‍മ്മയേറിയതുമായ ജ്ഞാനത്തെ സമ്പാദിച്ചു. അതിനാല്‍ എല്ലാക്ലേശങ്ങളുമകന്നു സംസാരത്തിന്റെ യാതൊരു ബാധയുമില്ലാതെ കഴിയുകയാണ്. സങ്കല്പമെന്ന ഒന്നില്ലാതെ നിര്‍വ്വിചാരനും ചരിതാര്‍ത്ഥനുമായി ഗംഗാജലംപോലെ ശീതളമായ അന്ത:കരണമുള്ളവനു സംസാരത്തിന്റെ എന്തുബാധയാണുള്ളതു് ! സംസാരമാകുന്ന ഈ മഹാരോഗത്തിനു തത്വജ്ഞാനമല്ലാതെ മറ്റുയാതൊരു ഔഷധവുമില്ല. ഭാഗ്യംകൊണ്ടും അങ്ങു അത് നേടിയില്ലേ? ചിത്തം കുളിര്‍ത്തില്ലേ?”

പര്‍ണ്ണാദന്‍: "ഭാഗ്യവാനായ മഹാരാജാവേ! ചിത്തമടങ്ങികഴിഞ്ഞാല്‍ പിന്നെ വ്യവഹാരിയായാലും മൗനിയായാലും അവന്‍ എപ്പോഴും സമാധിസ്ഥന്‍തന്നെ. ചിത്തമടങ്ങാത്തവന്‍ പത്മാസനത്തിലിരിക്കുകയും ബ്രഹ്മാഞ്ജലിചെയ്യുകയുമെന്നുവേണ്ട, എന്തൊക്കെചെയ‍്താലും സമാധിസുഖത്തിന്റെ യാതൊരംശംപോലും അവന് കിട്ടാന്‍പോവുന്നില്ല. വ്യവഹാരിയെന്നും മൗനിയന്നുമൊക്കെയുള്ള വകഭേദം ചിത്തമടങ്ങാത്തവര്‍ക്കുള്ളതാണ്. തത്വബോധംകൊണ്ടു ചിത്തമടങ്ങി ശാന്തികിട്ടിയവന്‍ എപ്പോഴും സമാധിസ്ഥന്‍തന്നെ. അവന്‍ എന്തുചെയ‍്താലും ചെയ്യാതിരുന്നാലും ഒക്കെ ഒരുപോലെത്തന്നെ. അങ്ങയ‍്ക്ക് ചിത്തവിശ്രാന്തി കിട്ടിയെന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഈ ലോകത്തുനിന്നു നേടാനുള്ള ഒരേഒരു വസ്തു ചിത്തവിശ്രാന്തിമാത്രമാണ്. തത്വബോധം കൊണ്ടതുണ്ടാവും അതിനാല്‍ എത്ര സാഹസപ്പെട്ടും തത്വബോധത്തെ സമ്പാദിക്കുകതന്നെ വേണം."

സുരഘു:  “മഹാരാജാവേ! അങ്ങേയ്ക്കു ജ്ഞാനം ദൃഢപ്പെട്ടുകഴിഞ്ഞു. അങ്ങ് ചരിതാര്‍ത്ഥനാവുകയും ചെയ‍്തു.” എന്നുപറഞ്ഞ് ആ രണ്ട് സുഹൃത്തുക്കളും പിരിഞ്ഞ് അവരവരുടെ രാദ്യങ്ങളില്‍ നിസ്സംഗന്മാരായിരുന്നു പ്രജാപരിപാലനം ചെയ‍്തു. രാജ്യകാര്യങ്ങളെ ചെയ്യുമ്പോഴും അല്ലാത്തപ്പോഴും, ഏകാന്തതയിലിരിക്കുമ്പോഴും ജനമദ്ധ്യത്തിലിരിക്കുമ്പോഴും സമാധിയിലിരിക്കുമ്പോഴും ലോകകാര്യങ്ങളെ ചെയ്യുമ്പോഴും ഒന്നും വ്യത്യാസമില്ലാതെ തത്വജ്ഞന്മാരായ അവര്‍ ആത്മാരാമന്മാരും ചരിതാര്‍ത്ഥന്മാരുമായിത്തീര്‍ന്നു. അതിലത്ഭുതമില്ല; ചിത്തം വിഷയങ്ങളില്‍ കേവലം രസിക്കാതെ ആത്മാവില്‍മാത്രം ആനന്ദിക്കാന്‍ തുടങ്ങിയാല്‍ അതുതന്നെയാണ് ജീവന്മുക്തിയെന്നു പറയണം.

അദ്ധ്യാത്മശാസ്ത്രത്തില്‍ എപ്പോഴും ചിന്തയെ നിലനിര്‍ത്തിയും ആത്മവസ്തുവെ വിസ്മരിക്കാതെയും വിഷയസ്പര്‍ശമില്ലാത്ത ചിത്തത്തില്‍ സങ്കല്പസ്ഫുരണമില്ലാതെയും കഴിയുന്ന പുണ്യവാനായ മനുഷ്യന്‍ സുഖിയാണ് . അദ്ദേഹത്തിനൊന്നുകൊണ്ടും ചിന്തയോ ആവലാതിയോ ക്ലേശമോ ഇല്ല. അങ്ങിനെയല്ലാതെ നാനാവിഷയങ്ങളില്‍ ഭ്രമിച്ചും സങ്കല്പങ്ങളെ വളര്‍ത്തി ആകാശകോട്ടകളെക്കെട്ടിയും ആശാപാശങ്ങളാല്‍ ആവൃതനായും രാഗാദിവികാരങ്ങളാല്‍ തപ്തനായുമുള്ളവന്‍ സ്വര്‍ഗ്ഗത്തിലല്ല എവിടെപ്പോയാലും എപ്പോഴും ദു:ഖമാണനുഭവിക്കുന്നത്. ചേറ്റില്‍കിടന്നുരുളുന്ന കാളയെ ആര്‍ക്കു സുഗന്ധിയാക്കാന്‍ കഴിയും? അതുപോലെ ഈ സംസാരക്കുണ്ടിലെ ചേറിലും ചളിയിലും കിടന്നുരുണ്ടു ദ:ഖങ്ങളുടെ ദുര്‍ഗ്ഗന്ധത്തില്‍ മുഴുകിയവനെ അധ്യാത്മജ്ഞാനസുഖത്തിന്റെ സുഗന്ധമുള്ളവനാക്കിത്തീര്‍ക്കാന്‍ ആര്‍ക്കു കഴിയും? അങ്ങനെയുള്ള ആപദ്ദശയില്‍നിന്നു രക്ഷിക്കാന്‍ സജ്ജനങ്ങള്‍മാത്രമേ ഉള്ളൂ. സത്തുക്കളുടെ സമ്പര്‍ക്കം കൊണ്ടാണ് ക്രമേണ കാര്യമറിഞ്ഞ് ഉയരാനുള്ള അവസരം കിട്ടുന്നതു്. അതിനാല്‍ മറ്റെന്തെല്ല‍ാം ഗുണങ്ങളുണ്ടായാലും സജ്ജനങ്ങളില്ലാത്ത പ്രദേശത്ത് അറിവുള്ളവര്‍ താമസ്സിക്കാറില്ല.

സംസാരതാപംകൊണ്ടാര്‍ത്തനായ  ജീവനു സ്വത്തും സ്വജനങ്ങളുമൊന്നും തെല്ലുമുപകരിക്കില്ല. ശാസ്ത്രവും അങ്ങിനെതന്നെ അവനുപയോഗപ്പെടാന്‍ വയ്യ. മനസ്സുമാത്രമാണ് അവന് ഒരേ ഒരുബന്ധു. മനസ്സനുകൂലമല്ലെങ്കില്‍ പിന്നെഎന്തെല്ല‍ാം സാഹചര്യങ്ങളുണ്ടായിട്ടും കാര്യമില്ല. നിര്‍മ്മലമായ ചിത്തംകൊണ്ടു ദൃഢമായി വിചാരം ചെയ്യാന്‍ കഴിഞ്ഞാല്‍ കാലം കൊണ്ട് ആത്മജ്ഞാനമുണ്ടാകും. ശരീരം കാഷ്ഠലോഷ്ടങ്ങള്‍പോലെ കേവലം ജഡവും തന്നില്‍നിന്നും വേറെയുമാണെന്നുബോദ്ധ്യംവന്നു. ശരീരധര്‍മ്മങ്ങളില്‍നിന്നു കേവലം നിവര്‍ത്തിച്ചാലും കാലംകൊണ്ട് ആത്മജ്ഞാനമുണ്ടാവും. ആത്മാവിന്റെ സ്വരൂപത്തെ വാക്കുകൊണ്ട് പറയാന്‍ വയ്യ. ആകാശത്തെഎപ്രകാരം വിവരിക്കാന്‍ കഴിയുന്നില്ലയോ അതുകൊണ്ട് ആത്മാവും വാക്കുകൊണ്ട് വിവരിക്കത്തക്കതല്ല. ആത്മാവു പോലെ മറ്റൊന്നില്ലാത്തതിനാല്‍ മറ്റൊന്നിനോടുപമിച്ചു കാണിക്കാവുന്നതുമല്ല. മനസ്സും അഹങ്കാരവും നശിക്കുമ്പോള്‍ സ്വയം പ്രകാശിക്കും എന്നേ പറയാവൂ. അതിനാല്‍ മനസ്സിനെയും അഹങ്കാരത്തേയും അകറ്റാനാണ്ശ്രമിയ്ക്കേണ്ടത്. അഹങ്കാരമനസ്സുകളുടെ വിലയത്തില്‍ പ്രകാശിക്കുന്നതും ചിതാകാശസ്വരൂപവും അപരിച്ഛിന്നവും സുഷുപ്തി സമാനവുമായ കേവലാവസ്ഥ പ്രകാശിക്കും . അതുതന്നെ വസ്തുസ്വരൂപം. കുളുര്‍മ്മയേറിയതും ആനന്ദമയവുമായ പ്രസ്തുതഅവസ്ഥ അനുഭവൈകവേദ്യമെന്നല്ലാതെ വാക്കുകൊണ്ട് പറയാവുന്നതോ മനസ്സുകൊണ്ട് ഊഹിക്കാവുന്നതോ അല്ല.

വാസ്തവത്തില്‍ മനസ്സും ആത്മാവില്‍നിന്നും വേറെയല്ല. കയറില്‍ തോന്നപ്പെട്ട വിഭ്രാന്തിയാണല്ലോ സര്‍പ്പപ്രതീതി. അതു പോലെ ആത്മാവില്‍ തോന്നപ്പെടുന്ന ഭ്രമം തന്നെ മനസ്സ്. ഭ്രമം നീങ്ങുമ്പോള്‍ സ്വരൂപബോധത്തിനു തടസ്സമില്ലാതാവും. എല്ലാമായി തോന്നപ്പെടുന്നതും ആത്മസത്വം ഒന്നുമാത്രമാണ്, മനസ്സ് ഒഴികെ മറ്റെല്ലാറ്റിന്റെയും പ്രതീതിക്കു ഹേതു മനസ്സാണെന്നകാരണത്താല്‍ മനസ്സില്ലാതാവുമ്പോള്‍ മറ്റെല്ല‍ാം ഇല്ലാതാവും. അതുപോലെ വാസനകള്‍ക്കൊക്കെ ഹേതു അഹങ്കാരമാണ്. അതിനാല്‍ മനസ്സും അഹങ്കാരവുമടങ്ങിയാല്‍ ആത്മതത്വം നിവാരണമായി പ്രകാശിക്കും.


സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹംഎന്ന ഗ്രന്ഥത്തില്‍ നിന്നും.

Article: http://sreyas.in/suraghoopakhyanam-laghuyogavasishtam-24#ixzz2YZVeHul9



Monday, July 8, 2013

അവന്തിബ്രാഹ്മണന്റെ കഥ - ഭാഗവതം



ഭഗവാന്‍ കൃഷ്ണന്‍ :ദേഹത്തിനേല്‍ക്കുന്ന മുറിവിനേക്കാള്‍ അസഹനീയം അപമാനമത്രെ. സാത്വികനായ ഒരുവന്‌ ദുഷ്ടരുടെ അധിക്ഷേപം വളരെ വേദനാജനകമാണ്‌. ഇതിനെക്കുറിച്ചൊരു കഥയുണ്ട്‌. അവന്തിയില്‍ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. അയാള്‍ അതീവ ധനികനായിരുന്നുവെങ്കിലും പിശുക്കനായിരുന്നു. അതുകൊണ്ട്‌ അടുത്ത ബന്ധുക്കളും ദേവതകളും ബ്രാഹ്മണരും പിതൃക്കളും മനുഷ്യരും മൃഗങ്ങളും എല്ലാവരും അയാള്‍ക്കെതിരായിത്തീര്‍ന്നു. ഗൃഹസ്ഥാശ്രമിക്ക്‌ വിധിച്ചിട്ടുളള അഞ്ചു പൂജാവിധികളോ മറ്റ്‌ ശാസ്ത്രാധിഷ്ഠിത കര്‍മ്മങ്ങളോ അയാള്‍ അനുഷ്ഠിച്ചിരുന്നുമില്ല. അങ്ങനെ അയാളുടെ പുണ്യമെല്ലാം നശിച്ചു. സമ്പത്തു സമാഹരിക്കാന്‍ പരിശ്രമിച്ച്‌ അയാള്‍ ക്ഷീണിച്ചു. ഒടുവില്‍ സമ്പത്തും അയാളെ വിട്ടു പോയി. ബന്ധുക്കള്‍ കുറച്ചെടുത്തു. കളളന്മാര്‍ മറ്റൊരു പങ്ക്‌. ബാക്കിയുളളവ കേടുവന്നോ അപകടങ്ങളില്‍പ്പെട്ടോ നികുതിയായോ നഷ്ടമായി.

ഇപ്പോള്‍ അയാള്‍ ദരിദ്രനായി സ്വയം ശപിച്ചു: ‘ഈ സമ്പത്തെന്നു പറയുന്നത്‌ എത്ര ഭയങ്കരമാണ്‌. എല്ലാ തിന്മകളുടെയും പാപത്തിന്റെയും ദുരിതത്തിന്റെയും മൂലകാരണം അതാണല്ലോ. കളവ്, ക്രൂരത, തിന്മ, അഹങ്കാരം, കാമം, ക്രോധം, ഔദ്ധത്യം, കാപട്യം, അനൈക്യം, സ്പര്‍ദ്ധ, അവിശ്വാസം, ചൂതുകളിക്കാനുളള വാസന, ദുരിതങ്ങള്‍ എന്നിവയെല്ലാം സമ്പത്തില്‍ നിന്നു നേരിട്ടുദ്ഭവിക്കുന്നു. അതുകൊണ്ട്‌ പരമശാന്തിയാഗ്രഹിക്കുന്ന ഒരുവന്‍ തികച്ചും അനര്‍ത്ഥമായ (അധര്‍മ്മം) അര്‍ത്ഥത്തെ (സമ്പത്തിനെ) ആഗ്രഹിക്കരുത്‌. സമ്പത്ത്‌ ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും ശത്രുക്കളാക്കി മാറ്റുന്നു. മരണം വാതില്‍ക്കല്‍ മുട്ടിവിളിക്കുന്നതറിയാതെ എന്റെ ജീവിതവും ഊര്‍ജ്ജവും ഈ ശത്രുവിനെ വളര്‍ത്തിയെടുക്കാന്‍ ഞാന്‍ വിനിയോഗിച്ചു. എന്നാല്‍ അധികം വൈകുംമുന്‍പ്‌ ശ്രീഭഗവാന്‍ ഹരിയുടെ അനുഗ്രഹംകൊണ്ട്‌ ഞാന്‍ വിഷണ്ണനും ആശയറ്റവനും വിവരമുളളവനുമായിത്തീര്‍ന്നു. എനിക്കീലോകത്ത്‌ അവശേഷിച്ചിട്ടുളള സമയമത്രയും ഞാന്‍ ഭഗവല്‍സേവയ്ക്കായി വിനിയോഗിക്കും. അവിടുത്തെ പാദങ്ങളെ ശരണം പ്രാപിക്കാന്‍ എനിക്ക്‌ കഴിയും. സര്‍വ്വാത്മനായുളള ഭക്തികൊണ്ട്‌ ചുരുങ്ങിയ കാലംകൊണ്ടു തന്നെ ഖട്വാംഗന്‌ അതിനു സാധിച്ചുവല്ലോ.’

ഉടനേ തന്നെ അയാള്‍ ഒരു ഭിക്ഷാംദേഹിയായി സന്ന്യാസജീവിതം തുടങ്ങി. മനസ്സും ഇന്ദ്രിയങ്ങളും നിയന്ത്രിച്ച്‌ അഹങ്കാരത്തിന്റെയും ‘ഞാന്‍-എന്റെ’ എന്ന ഭാവത്തിന്‍റേയും കെട്ടഴിച്ച്‌ അയാള്‍ അലഞ്ഞു നടന്നു. ആളുകള്‍ക്ക്‌ അദ്ദേഹത്തെ മനസ്സിലായില്ല. ചിലര്‍ അദ്ദേഹത്തെ ഭ്രാന്തനെന്നു കരുതി. മറ്റുചിലര്‍ കപടനാട്യക്കാരനെന്നും. അവര്‍ക്ക്‌ മതിയാവുംവരെ ബ്രാഹ്മണനെ അടിച്ചും തുപ്പിയും തുറുങ്കിലടച്ചും ഉപദ്രവിച്ചു. എന്തെല്ലാം അനുഭവങ്ങള്‍ (ആധിഭൗതികം, ആധിദൈവികം, ആദ്ധ്യാത്മികം) ഉണ്ടായോ അവയെ എല്ലാം അദ്ദേഹം സസന്തോഷം സ്വാഗതം ചെയ്തു.

അവന്തിബ്രാഹ്മണന്‍ സ്വയം പറഞ്ഞു: എന്റെ സുഖദുഃഖങ്ങള്‍ക്ക്‌ കാരണക്കാര്‍ ഈ മനുഷ്യരോ ദേവന്മാരോ ആത്മാവോ നക്ഷത്രങ്ങളോ ഗ്രഹങ്ങളോ കര്‍മ്മമോ കാലമോ ഒന്നുമല്ല. മനസ്സു മാത്രമാണതിനു കാരണം. മനസ്സാണല്ലോ ജനനമരണചക്രത്തിനെ തിരിക്കുന്നത്‌. മനസ്സ്‌ ത്രിഗുണങ്ങളെ കര്‍മ്മോന്മുഖമാക്കി അതില്‍നിന്നും വിവിധതരം കര്‍മ്മങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നു. അങ്ങനെ ഒരുവന്‍ തുടരെത്തുടരെ ജനനമരണങ്ങള്‍ അനുഭവിക്കുന്നു. എന്റെ ഹൃദയത്തില്‍ സ്ഥിതനായിട്ടുളള ഭഗവാന്‍ ഒരു സാക്ഷിയത്രെ. അദ്ദേഹമാണെന്റെ ഉത്തമ സുഹൃത്ത്‌. എന്നാല്‍ ഞാന്‍ - ജീവന്‍ - മനസ്സു കൊണ്ടുപോവുന്ന മാറ്റങ്ങളിലൂഴറി ബന്ധിതനാവുന്നു. ദാനധര്‍മ്മങ്ങളെപ്പറ്റി ജനങ്ങള്‍ വാഴ്ത്തിപ്പാടുന്നു. എന്നാല്‍ മനസ്സു ശാന്തമാക്കിയവന്‌ ദാനം കൊണ്ടെന്തു നേടാനാവും? അതുപോലെ മനസ്സ്‌ നിയന്ത്രിക്കാത്തവന്‌ ദാനം കൊണ്ടെന്തു നേട്ടമുണ്ടാവാനാണ്! സ്വയം തന്റെ ശത്രുവായ മനസ്സിനെ നിയന്ത്രിക്കാത്തവന്‍ മറ്റുളളവരെ മിത്രങ്ങളായും ശത്രുക്കളായും എണ്ണുന്നു.

മറ്റൊരാളെ എന്റെ വേദനയ്ക്ക്‌ ഞാന്‍ കുറ്റപ്പെടുത്തിയാല്‍ ഒരു ശരീരം മറ്റൊന്നിനെ ദ്രോഹിക്കുന്നു എന്നല്ലേ അര്‍ത്ഥം? പല്ല്‌ വിരലിനെ കടിച്ച്‌ മുറിവേല്‍പ്പിച്ചാല്‍ ആരെയാണ്‌ കുറ്റപ്പെടുത്തുക? അതുപോലെ ഒരു ദേവനെ ഒരുവന്റെ ദുഃഖത്തിന്‌ കാരണമായി കണ്ടാല്‍ ആ ദേവന്‍ സ്വയം പീഡിപ്പിക്കുന്നു - ദേവന്മാര്‍ ഓരോരോ ശരീരഭാഗങ്ങളുടെ അധിദേവതകളത്രെ. പീഡനം ആത്മാവിനേല്‍ക്കുന്നില്ല. കാരണം മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും അതീതനാണല്ലോ ആത്മാവ്‌. എന്നാല്‍ ആത്മാവാണ്‌ ദുഃഖത്തിനുത്തരവാദി എന്നു വന്നാല്‍ സ്വന്തം ആത്മാവിനോട്‌ കയര്‍ത്തു നില്‍ക്കുന്നതില്‍ എന്താണൊരു യുക്തി? നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും മറ്റും അവയുടെ ഉപകാരപ്രദവും ദ്രോഹപരവുമായ സ്വാധീനം ചെലുത്താന്‍ കഴിയുന്നത്‌ ശരീരത്തില്‍ മാത്രമാണ്‌.

അപ്പോള്‍ ഞാന്‍ - ആത്മാവ് ‌- അവയോട്‌ ക്രോധം വച്ചു പുലര്‍ത്തുന്നതെന്തിനാണ്‌? അതുപോലെ കര്‍മ്മം ബാധിക്കുന്നത്‌ ശരീരത്തെയാണ്‌. കര്‍മ്മമാണ്‌ ശരീരത്തിന്റെ ഹേതു. ശരീരം ദ്രവ്യവും ആത്മാവ്‌ ശുദ്ധബോധവുമത്രെ. വെറും ദ്രവ്യവസ്തുവിനോ ശുദ്ധബോധത്തിനോ സ്വയം പ്രവര്‍ത്തിക്കാന്‍ കഴിവില്ലാത്തതുകൊണ്ട് കര്‍മ്മത്തെ വാസ്തവമെന്ന് പറയാന്‍ വയ്യ. എന്നാല്‍ സമയത്തെ കുറ്റപ്പെടുത്താമെന്നുവച്ചാല്‍ ആത്മാവും കാലവും പരംപൊരുളുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നതുകൊണ്ട്‌ അതും യുക്തിയല്ല. അതുകൊണ്ട്‌ സര്‍വ്വാന്തര്യാമിയും അപരിമേയനും ശുദ്ധബോധവും ദ്രവ്യാവസ്ഥകള്‍ക്ക്‌ വിധേയമല്ലാത്തതും ആയ ആത്മാവിന്‌ നമുക്കുണ്ടാകുന്ന ദുഃഖങ്ങളില്‍ യാതൊരു പങ്കുമില്ല. മായികമായ അഹങ്കാരബോധത്തിനാലാണ്‌ ദുഃഖം ഉണ്ടാവുന്നത്‌. ഈ സത്യമറിഞ്ഞവന്‌ ഒരു ജീവിയേയും ഭയപ്പെടേണ്ടതില്ല. ഈ സാക്ഷാത്ക്കാരത്തില്‍ മനസ്സുറപ്പിച്ച്‌ ഭഗവാന്‍ കൃഷ്ണന്റെ കൃപയാല്‍ ഈ മായികമായ സംസാരത്തിനെ ഞാനുപേക്ഷിക്കുന്നതാണ്‌.

ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു: അങ്ങനെ നിങ്ങള്‍ സര്‍വ്വാത്മനാ എന്നില്‍ ശ്രദ്ധകേന്ദ്രീകരിച്ച്‌ മനസ്സു നിയന്ത്രിക്കൂ. ഇതാണ്‌ ഉത്തമമായ യോഗം. ആരൊരുവന്‍ ആവേശഭരിതവും ഉദാത്തവുമായ ഈ അവന്തിബ്രാഹ്മണ ചരിതം ധ്യാനിക്കുന്നുവോ അയാളെ സുഖദുഃഖങ്ങള്‍ തുടങ്ങിയ ദ്വന്ദ്വഭാവങ്ങള്‍ ബാധിക്കുന്നതല്ല.

ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു: ഏതൊരു ജ്ഞാനംകൊണ്ട്‌ ഒരുവന്‍ അജ്ഞാനത്തിന്റെയും മോഹത്തിന്റെയും ദുഃഖത്തിന്റെയും ബന്ധനത്തില്‍ നിന്നും മോചിതനാവുമോ, ആ ജ്ഞാനം ഞാന്‍ നിങ്ങള്‍ക്കായി പറഞ്ഞു തരാം.

സൃഷ്ടിക്കു മുന്‍പ്‌ പരബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുളളൂ. ഈ അപരിമേയസത്വത്തില്‍ ദ്വന്ദ്വഭാവസാദ്ധ്യത അടങ്ങിയിട്ടുളള, മാസ്മരികശക്തിയുളള മായ ഉയരര്‍ന്നു. ഈ ദ്വന്ദ്വത പ്രകൃതിയുടെ ആവിര്‍ഭാവത്തോടെ നിലവില്‍വന്നു. പ്രകൃതിയെ കാര്യകാരണങ്ങള്‍, പുരുഷന്‍, ബോധം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്‌. കാലത്തിന്റെ രൂപത്തില്‍ ഞാന്‍ പ്രകൃതിയുടെ സമതുലിതാവസ്ഥയ്ക്ക്‌ ഭംഗമേല്‍പ്പിച്ചതിന്റെ ഫലമായി സത്വരജോതമോ ഗുണങ്ങള്‍ ഉണ്ടായി. അതില്‍നിന്നു വിശ്വസൂത്രമാനും (ദ്വന്ദ്വഭാവത്തിനും ജീവന്റെ ആവിര്‍ഭാവത്തിനും സാദ്ധ്യതയേകുന്നത്‌) മഹത്തും (വിശ്വബോധം) ഉളവായി. മഹത്തില്‍ നിന്നും അഹങ്കാരം (വിശ്വാവബോധം) ഉണ്ടായി. അവയെ സാത്വികാഹങ്കാരം, രജസികാഹങ്കാരം, താമസാഹങ്കാരം എന്നിങ്ങനെ വിഭാഗിച്ചിരിക്കുന്നു.

സാത്വികാഹങ്കാരത്തില്‍ നിന്നും ദേവതകളും രജസികാഹങ്കാരത്തില്‍ നിന്നും ഇന്ദ്രിയങ്ങളും താമസാഹങ്കാരത്തില്‍ നിന്നും മൂലഭൂതങ്ങളും ഉണ്ടായി. ഈ അഹങ്കാരത്തെ ആത്മീയമായും ദ്രവ്യപരമായും, ഇവ തന്നിലുളള കണ്ണിയായും കണക്കാക്കി വരുന്നു. ഇവയെല്ലാം ചേര്‍ന്ന്‌ വിശ്വാണ്ഡമായി വിശ്വപ്രളയജലത്തില്‍ കിടന്നു. അതില്‍ നാരായണനായി ഞാന്‍ ആവിര്‍ഭവിച്ചു. എന്റെ നാഭിയില്‍നിന്നും സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്‌ ജനിച്ചു. അദ്ദേഹം ഈ വിശ്വം മുഴുവന്‍ മൂന്നുതരം ഭൂഗോളങ്ങള്‍ കൊണ്ടുണ്ടാക്കി. ഭൂലോകം (ഭൂമിയും പാതാളങ്ങളും), ഭുവര്‍ല്ലോകം (ഇടനിലയ്ക്കുളള ലോകങ്ങള്‍), സ്വര്‍ല്ലോകം (സ്വര്‍ഗ്ഗങ്ങള്‍) എന്നിവ. ഈ ലോകങ്ങളില്‍ മനുഷ്യരും അതിമാനുഷരും ഉപമാനുഷരും അവരുടെ കര്‍മ്മങ്ങള്‍ അനുഭവിച്ചുതീര്‍ക്കുന്നു. സ്വര്‍ല്ലോകത്തിനുമപ്പുറം മഹര്‍ല്ലോകം, ജനലോകം, തപോലോകം, സത്യലോകം എന്നിവയാണ്‌. യോഗാഭ്യാസം, തപസ്സ്, സന്ന്യാസം എന്നിവയിലൂടെ ഈ ലോകങ്ങള്‍ പ്രാപ്യമാണ്‌. അതിനെല്ലാമപ്പുറം എന്റെ വാസസ്ഥലമത്രെ. അവിടെയെത്താന്‍ ഭക്തികൊണ്ടു മാത്രമേ സാധിക്കൂ.

പ്രകൃതിയുടെയും പുരുഷന്റെയും പ്രകടിതരൂപമാണ്‌ സൃഷ്ടികള്‍ മുഴുവനും. സൃഷ്ടി തുടങ്ങിയപ്പോള്‍ ഈ രണ്ടു സത്വങ്ങളേ ഉണ്ടായിരുന്നുളളൂ. സൃഷ്ടി അവസാനിക്കുമ്പോഴും ഇവര്‍ മാത്രം അവശേഷിക്കും. അതുകൊണ്ട്, സത്യമെന്തെന്നാല്‍ അവര്‍ മാത്രമേ ഇപ്പോഴും നിലനില്‍ക്കുന്നുളളൂ. പ്രളയകാലം വരുമ്പോള്‍ സൃഷ്ടിക്കപ്പെട്ടവ മുഴുവനും ഭൂമിയില്‍ പ്രവേശിക്കും, ഭൂമി ജലത്തില്‍ ലയിക്കും, ജലം അഗ്നിയില്‍ ലയിക്കും, അഗ്നി വായുവിലും, വായു ആകാശത്തിലും മറയുന്നു. അങ്ങനെ ഓരോന്നും അതാതിന്റെ സ്വാഭാവിക ഗുണങ്ങളിലേക്ക്‌ മറയുന്നു. കാര്യം കാരണത്തിലേക്ക്‌ മടങ്ങിപ്പോവുന്നു. അങ്ങനെ എല്ലാം അഹങ്കാരത്തില്‍ നിമഗ്നമാവുന്നു. അഹങ്കാരം മഹത്തത്ത്വത്തിലും, ത്രിഗുണമാര്‍ന്ന മഹത്തത്ത്വം പ്രകൃതിയിലും, പ്രകൃതി പുരുഷന്മാര്‍ വിശ്വപുരുഷനിലും, മായാധിപതിയായ വിശ്വപുരുഷന്‍ എന്നിലും ലയിക്കുന്നു. ‘ഞാനിവിടെ വിവരിച്ച സാംഖ്യതത്വം ദുഃഖഹേതുവായ സംശയങ്ങളെയും മോഹത്തെയും നശിപ്പിക്കുന്നു.’

ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു: ഉദ്ധവരേ, ഇനി ഞാന്‍ ത്രിഗുണങ്ങള്‍ മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നു എന്നു പറഞ്ഞു തരാം. ഓരോരോ ഗുണങ്ങളും വ്യതിരിക്തമായ ഓരോരോ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. അവ ഓരോരോ സ്വഭാവങ്ങളായി അവതരിക്കുന്നു. ആത്മസംയമനം, സഹനശക്തി, വിരക്തി, സത്യസന്ധത, വിശ്വാസം, വിനയം, ദയവ്, അവബോധം, സംതൃപ്തി, സന്ന്യാസം, നിര്‍മ്മമത, ആത്മാരമ്യത എന്നിവയിലൂടെ സത്വഗുണം പ്രകടമാവുന്നു. കാമം, സ്വാര്‍ത്ഥപരമായ കര്‍മ്മങ്ങള്‍, ധിക്കാരവും മര്‍ക്കടമുഷ്ടിയും, ആര്‍ത്തി, ദംഭം, ആഗ്രഹം, ബുദ്ധിപരമല്ലാത്ത വിവേചനം, സുഖാന്വേഷണം, സാഹസികത, അത്യുല്‍സാഹം, പ്രശസ്തി തേടല്‍, അലംഭാവം, ഒതുക്കമില്ലാത്ത പൊട്ടിച്ചിരി, ഊര്‍ജ്ജം, ശക്തി, പരിശ്രമം എന്നിവയാണ്‌ രജോഗുണപ്രകടനങ്ങള്‍. ദേഷ്യം, അത്യാഗ്രഹം, തിന്മ, ക്രൂരത, യാചന, കപടത, ആലസ്യം, യോജിപ്പില്ലായ്മ, ദുഃഖം, വ്യാമോഹം, മയക്കം, പ്രതീക്ഷ, ഉറക്കംതൂങ്ങല്‍, ആഗ്രഹം, ഭയം, മടി ഇവയെല്ലാം തമോഗുണജന്യമത്രെ. ഗുണങ്ങള്‍ മിക്കവാറും പലേ അളവുകളില്‍ പരസ്പരം കൂട്ടിച്ചേര്‍ന്നു പ്രകടിതമാവുന്നു. അതുകൊണ്ട്‌ മനുഷ്യന്റെ സ്വഭാവങ്ങളും അപ്രകാരം മേല്‍പ്പറഞ്ഞ പ്രകടിതഗുണങ്ങളുടെ ഒരു മിശ്രിതരൂപമാര്‍ജ്ജിച്ചിരിക്കുന്നു. ഒരുവന്‍ ധാര്‍മ്മികാചാരങ്ങളോട്‌ അതീവഭക്തിയുളളവനാണെങ്കിലും സ്വാര്‍ത്ഥപരമായ ആഗ്രഹസാദ്ധ്യത്തിനാവാം അപ്രകാരം ആചരിക്കുന്നത്‌. രണ്ടുതരം ഗുണങ്ങള്‍ കൂടിക്കലര്‍ന്ന പ്രകടിതഭാവം വ്യക്തമാക്കാന്‍ ഈ ഉദാഹരണം മതിയല്ലോ.

ഇഹലോകത്തിലെ വസ്തുക്കളെല്ലാം - സ്ഥലങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, സമയം, അറിവ്, കര്‍മ്മം, കര്‍മ്മി, വിശ്വാസം, ബോധതലങ്ങള്‍, ജനനം, വിധി - സാത്വികമെന്നും രാജസികമെന്നം താമസികമെന്നം തരംതിരിക്കപ്പെട്ടിരിക്കുന്നു. ഈ ഗുണങ്ങളെല്ലാം എപ്പോഴും ചുറ്റിത്തിരിഞ്ഞ് ഒന്നു മറ്റൊന്നിനെ വെന്നു നിലകൊളളുന്നു. അങ്ങനെ ചിലപ്പോള്‍ ഒരു ഗുണം പ്രധാനമായി കാണപ്പെടുന്നു. മറ്റു ഗുണങ്ങള്‍ തുലോം ഒതുങ്ങിയതായും അനുഭവപ്പെടുന്നു. പൊതുവേ പറഞ്ഞാല്‍ സാത്വികഗുണം ആത്മാവിനെ എന്റെയടുത്തേക്കുയര്‍ത്താന്‍ പര്യാപ്തമത്രെ. ഇഹലോകത്തോ സ്വര്‍ഗ്ഗത്തോ ലഭിക്കാവുന്ന പ്രതിഫലത്തെപ്പറ്റി സ്വാര്‍ത്ഥചിന്തയേതുമില്ലാത്ത പരമഭക്തികൊണ്ട്‌ ഇതു സാദ്ധ്യമാണ്‌. രജോഗുണം മനുഷ്യനെ സദാ ശാന്തരഹിതനാക്കി നിലനിര്‍ത്തി സുഖാന്വേഷണത്വരിതനും മനുഷ്യതലത്തില്‍ ലാഭേച്ഛുവുമാക്കി തീര്‍ക്കുന്നു. തമോഗുണമാകട്ടെ ഒരുവനെ താഴ്‌ന്നതലങ്ങളിലേക്ക്‌ - നിലനില്‍പ്പിന്റെയും, ബോധതലങ്ങളുടെയും, സ്വഭാവത്തിന്റെയും, പെരുമാറ്റത്തിന്റെയും - നയിക്കുന്നു. ഒരുവന്റെ ഭാവിജന്മം സ്വാഭാവികമായും ഒരുവന്റെ മരണസമയത്തെ ഗുണാവസ്ഥ അനുസരിച്ചിരിക്കുന്നു.

ത്രിഗുണങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഒരുവന്‍ സശ്രദ്ധം പഠിക്കേണ്ടതും എല്ലാ കാര്യത്തിലും രജോഗുണത്തിനും തമോഗുണത്തിനുമുപരിയായി സത്വഗുണത്തെ വരിക്കേണ്ടതുമാണ്‌. അതുകഴിഞ്ഞ് സത്വഗുണത്തെ സത്വംകൊണ്ട്‌ തന്നെ വിജയിക്കണം. അങ്ങനെ സൂക്ഷ്മശരീരത്തില്‍ നിന്നും സ്വയം വിടുവിച്ച്‌ എന്നിലെത്തിച്ചേരുക. കാരണം, സത്വഗുണമായിരിക്കരുത്‌ ജീവതലക്ഷ്യം. ഒരുവന്‍ തന്റെ നിത്യജീവിതവും കര്‍മ്മങ്ങളും എല്ലാം എനിക്കായി സമര്‍പ്പിച്ച്‌ എനിക്കുവേണ്ടി ജീവിക്കുന്നുവെങ്കില്‍ അയാള്‍ ത്രിഗുണങ്ങളുടെ സ്വാധീനവലയത്തില്‍പ്പെടുകയില്ല. അങ്ങനെ ജീവസങ്കല്‍പ്പത്തിനും ഗുണസങ്കല്‍പ്പത്തിനും അതീതനായിരിക്കുന്ന ഒരുവന്‍ എന്നില്‍നിന്നു്‌ അകലത്തേക്കോ പുറത്തേക്കോ പോകുന്നില്ല. സദാ എന്നില്‍ത്തന്നെ അയാള്‍ ജീവിക്കുന്നു.

ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു: അറിവുളളവന്‍, ഏകത്വം മാത്രമാണ്‌ പരമസത്യം എന്നറിയാവുന്നതുകൊണ്ട്‌ ലോകത്തുളള യാതൊന്നിനേയും പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ഇല്ല. നാനാത്വം എന്നത്‌ ജീവന്റെ സുഷുപ്തിയായ അജ്ഞാനത്തിന്റെ സന്തതിയത്രെ. അതൊരു നീണ്ട സ്വപ്നം. കാര്യങ്ങള്‍ അങ്ങനെയായിരിക്കെ എന്താണ്‌ നന്മ? എന്താണ്‌ തിന്മ? ‘എന്തെല്ലാം വാക്കുകള്‍ കൊണ്ട്‌ വിവരിക്കാമോ, എന്തെല്ലാം മനസ്സില്‍ ആലോചിക്കാമോ, അതെല്ലാം അസത്യമത്രെ.’

ഉദ്ധവര്‍ ചോദിച്ചു: ഭഗവാനേ, ശരീരമെടുക്കുന്ന സത്ത എന്ത്‌?

ഭഗവാന്‍ കൃഷ്ണന്‍ അരുളി: ഉറങ്ങിക്കിടക്കുന്ന ജീവാത്മാവ്‌ ഈ വൈവിധ്യമാര്‍ന്ന ലോകത്തെ സ്വപ്നം കാണുന്നിടത്തോളവും, ഇന്ദ്രിയങ്ങളുമായും ഇന്ദ്രിയവസ്തുക്കളുമായും ഇടപഴകുന്ന കാലത്തോളവും, വിഘ്നങ്ങളെ മനസ്സായും അതിന്റെ മാറ്റങ്ങളായും ബന്ധമുണ്ടാക്കുന്ന കാലത്തോളവും, ഒരു ശരീരത്തില്‍ നിന്നു്‌ മറ്റൊന്നിലേക്ക്‌ മാറിമാറിപോകുന്നതായി അത്‌ സ്വപ്നം തുടര്‍ന്നുകൊണ്ടേയിരിക്കും. ശരീരമായും ഇന്ദ്രിയങ്ങളുമായും ജീവശക്തിയുമായും മനസ്സുമായും താദാത്മ്യം പ്രാപിക്കുന്ന അന്തരാത്മാവിനെ ജീവന്‍ എന്നു പറയുന്നു. അജ്ഞാനാവസ്ഥയില്‍ ഈ ജീവനാണ്‌ ദുഃഖമനുഭവിക്കുന്നതായി തോന്നുന്നത്‌. വാസ്തവത്തില്‍ ജീവനെ ദുഃഖം ബാധിക്കുന്നില്ല. വിവേകമുദിക്കുമ്പോള്‍ അതിന്റെ വെളിച്ചത്തില്‍ ഒരുവന്‍, തന്റെ ശരീരവും ലോകംതന്നെയും മാറ്റങ്ങള്‍ക്കു വിധേയമാകുന്നതില്‍ ആത്മാവിന്‌ യാതൊരു പങ്കുമില്ലെന്നു മനസ്സിലാക്കുന്നു. അതോടെ ബന്ധമുക്തനായി വ്യാമോഹരഹിതനായി എല്ലാ ആര്‍ത്തികള്‍ക്കും ദുഃഖങ്ങള്‍ക്കും അതീതനായി ലോകത്ത്‌ അലഞ്ഞുതിരിയാന്‍ അയാള്‍ക്കു കഴിയും. ദ്വൈതഭാവത്തിന്‌ നിലനില്‍പ്പില്ല തന്നെ. സൃഷ്ടിക്കുമുന്‍പ്‌ ഞാന്‍ മാത്രമേയുണ്ടായിരുന്നുളളു. സംഹാരത്തിനു ശേഷവും ഞാന്‍ മാത്രം. അതിനാല്‍ എന്തെന്തു രൂപഭാവങ്ങളിലാലോചിച്ചാലും ഞാന്‍ മാത്രമേ ഇപ്പോഴും നിലനില്‍ക്കുന്നുളളു. സ്വര്‍ണ്ണം എപ്പോഴും സ്വര്‍ണ്ണം തന്നെ. ഏതെല്ലാം രൂപങ്ങളിലുളള ആഭരണങ്ങളുടെ രൂപമെടുത്താലും സ്വര്‍ണ്ണം ഒന്നു തന്നെ. അതുകൊണ്ട്‌ ഈ ദ്വൈതഭാവത്തിന്റെ മൂടല്‍മഞ്ഞിനു മുകളിലുയര്‍ന്ന് ആത്മജ്ഞാനപ്രകാശത്തില്‍ മുങ്ങാന്‍ വിവേകബുദ്ധി വളര്‍ത്തിയെടുക്കുക. അതുണ്ടാകുംവരെ വ്യാമോഹത്തിനടിപ്പെട്ട ജീവന്‍ പുതിയ ശരീരങ്ങളെടുത്തുകൊണ്ടേയിരിക്കും. ആത്മസാക്ഷാത്ക്കാരം എന്ന പരിപൂര്‍ണ്ണത എത്തിയാലല്ലാതെ മറ്റൊന്നും മോക്ഷദായകമല്ല. അതുണ്ടാവുംവരെ വൈവിധ്യഭാവസന്തതികളായ കാമവും ആര്‍ത്തിയും വീണ്ടുംവീണ്ടും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ശരിയായി ചികില്‍സിക്കാത്ത അസുഖം പോലെ. ‘പരിപൂര്‍ണ്ണതയിലെത്താന്‍ പരിശ്രമിക്കുന്ന യോഗിക്ക്‌ പാതയില്‍ തടസ്സങ്ങള്‍ നേരിട്ടാല്‍ അവയെ തരണം ചെയ്യണം. ധ്യാനം കൊണ്ട്, അല്ലെങ്കില്‍ യോഗാഭ്യാസങ്ങള്‍ കൊണ്ട്, തപശ്ചര്യകള്‍ കൊണ്ട്, പച്ചമരുന്നുകള്‍ കൊണ്ട്, മന്ത്രജപംകൊണ്ട്, പൂജാദികളും എന്നെക്കുറിച്ചുളള അപദാന കീര്‍ത്തനങ്ങളും കൊണ്ട്, അതുമല്ലെങ്കില്‍ മഹായോഗികളെ ഭക്തിപുരസ്സരം സേവിച്ച്‌, വിഘ്നങ്ങളെ തരണം ചെയ്യണം.’ യോഗമഭ്യസിക്കുന്നവന്‍ എന്റെ കൃപയാല്‍ വിഘ്നങ്ങളാല്‍ കഷ്ടപ്പെടാനിടവരികയില്ല. അയാള്‍ താമസംവിനാ ഈശ്വരസാക്ഷാത്കാരം പൂകുന്നു.

പരിപൂര്‍ണ്ണതയില്‍ താഴെ - ആത്മസാക്ഷാത്കാരമെന്യേ യാതൊന്നിനും നമ്മെ മോചിപ്പിക്കാനാവില്ല. അതുവരെ ആര്‍ത്തിയും കാമവും വൈവിധ്യബോധത്തിന്റെ സന്തതികളായി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

ഉദ്ധവന്‍ പറഞ്ഞു:

ഭഗവന്‍, അവിടുന്നു പഠിപ്പിച്ച ഈ യോഗമാര്‍ഗ്ഗം തുലോം ദുഷ്കരമാണ്‌. മനോനിയന്ത്രണം ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ്‌. അതില്ലാതെ യോഗാഭ്യാസം അസാദ്ധ്യവുമാണല്ലോ. ഈ ദുര്‍ഘടത്തെ എങ്ങനെ അതിജീവിക്കാമെന്നു പറഞ്ഞു തന്നാലും.

ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:

ഏതൊരു കാര്യംകൊണ്ട്‌ എന്നെ ഏറ്റവും എളുപ്പത്തില്‍ പ്രീതിപ്പെടുത്താനാവുമോ, അമരത്വം ലഭിക്കാനുതകുന്ന ഏറ്റവും നല്ല മാര്‍ഗ്ഗമേതാണോ, ഏതൊരു തരം യോഗമാര്‍ഗ്ഗമാണോ ഞാന്‍ ഉത്തമമെന്ന് കരുതുന്നത്, അതു ഞാന്‍ പറഞ്ഞു തരാം. മനസ്സു മുഴുവന്‍ എന്നില്‍ സമര്‍പ്പിച്ച്, ഹൃദയം മുഴുവന്‍ എന്നിലേയ്ക്കു തിരിച്ച്, സര്‍വ്വാത്മനാ എല്ലാ പ്രവൃത്തികളും എനിക്കായി മാത്രം അനുഷ്ഠിക്കുക. എല്ലാ ജീവജാലങ്ങളിലും എന്നെമാത്രം ദര്‍ശിച്ച്‌ സകലജീവികളോടും സമഭാവത്തോടെ വര്‍ത്തിക്കണം. ഉന്നതകുലജാതനായ ബ്രാഹ്മണനോടും ഭക്തനോടും അധമരില്‍ അധമരായ കൃമികീടങ്ങളോടും സമദൃഷ്ടി വളര്‍ത്തിയെടുക്കുക. ‘ഇങ്ങനെ ഇടതടവില്ലാതെ അഭ്യസിക്കുന്നപക്ഷം പകയുടെയും വെറുപ്പിന്റെയും മല്‍സരത്തിന്റെയും മറ്റുളളവരില്‍ കുറ്റം കണ്ടുപിടിക്കുന്നതിന്റെയും പ്രവണത ഇല്ലാതാവുന്നു. ഇവയെല്ലാം ആത്മഗര്‍വ്വത്തിന്റെ ഭാഗങ്ങളാണല്ലോ. യാതൊരു വിധത്തിലുളള നാണമോ മടിയോ കൂടാതെ, മറ്റുളളവര്‍ എന്തു പറയും എന്ന ചിന്തയേതുമില്ലാതെ കഴുത പോലുളള മൃഗങ്ങളുടെ മുന്നില്‍ പോലും വെട്ടിയിട്ട മരംപോലെവീണ്‌ സാഷ്ടാംഗനമസ്കാരം ചെയ്യണം., ഇങ്ങനെ അയാള്‍ എല്ലാറ്റിനേയും അനന്തനായ പരബ്രഹ്മമെന്നു കണക്കാക്കാന്‍ ഇടവരുന്നു. ഇതാണ്‌ ആത്മസാധനാമാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മഹത്തായ മാര്‍ഗ്ഗം. മഹത്തായ യോഗവും ആത്മജ്ഞാനലാഭത്തിനുളള എളുപ്പമേറിയ മാര്‍ഗ്ഗവും ഇതു തന്നെ. ഈ പാതയില്‍ നേട്ടങ്ങളല്ലാതെ നഷ്ടങ്ങള്‍ യാതൊന്നും ഇല്ല. ഞാന്‍ സ്വയം നിര്‍ദ്ദേശിച്ച മാര്‍ഗ്ഗമായതു കൊണ്ട്‌ ത്രിഗുണങ്ങള്‍ക്ക്‌ ഇതിനെ ബാധിക്കുക അസാദ്ധ്യം. എന്നിലേക്കര്‍പ്പിക്കപ്പെട്ട പ്രവൃത്തികള്‍ക്കൊന്നും ത്രിഗുണങ്ങള്‍ ബാധിക്കയില്ല. അതിനാല്‍ മുക്തിലാഭത്തിനുത്തമമത്രേ ഈ പാത. ഞാനിതുവരെ പറഞ്ഞു തന്നിട്ടുളളള കാര്യങ്ങള്‍ വേദാന്തവിജ്ഞാനത്തിന്റെ സാരസമ്പത്താണ്‌. ഈ വിജ്ഞാനത്തെ പ്രചരിപ്പിക്കുന്നവര്‍ക്ക്‌ ഞാന്‍ എന്റെ ആത്മാവുതന്നെ നല്‍കുന്നതാണ്‌. നമ്മുടെ ഈ സംഭാഷണം കേള്‍ക്കുന്നവര്‍ക്ക്‌ പരമഭക്തിയുണ്ടാവുകയും അവര്‍ക്ക്‌ കര്‍മ്മപാശത്തില്‍ നിന്നു്‌ മോചനം ലഭിക്കുകയും ചെയ്യും.

ഉദ്ധവര്‍ പറഞ്ഞു:

എന്റെ അറിവിനെ മൂടിക്കിടന്ന അജ്ഞാനാന്ധകാരം അവിടുത്തെ ശിക്ഷണം കൊണ്ട്‌ ഇല്ലാതായി. അവിടുത്തോട്‌ എന്നും നിലനില്‍ക്കുന്ന പ്രേമം എന്റെ ഹൃദയത്തില്‍ നിറയാന്‍ എന്നെ അനുഗ്രഹിച്ചാലും.

ശുകമുനി പറഞ്ഞു: ഭഗവാന്‍ കൃഷ്ണന്‍ അപ്പോള്‍ ഉദ്ധവരോട്‌ ബദരികാശ്രമത്തില്‍ പോയി ഭഗവാനെ നിരന്തരമായി ധ്യാനിക്കാന്‍ നിര്‍ദ്ദേശിച്ചു. ഉദ്ധവര്‍ ഭഗവാനെ നമസ്കരിച്ച്‌ ബദരികാശ്രമത്തിലേക്ക്‌ യാത്രയായി. അവിടെ ഭഗവാന്‍ പഠിപ്പിച്ച യോഗമാര്‍ഗ്ഗമനുഷ്ഠിച്ച്‌ ഭഗവാനില്‍ വിലീനനായി മുക്തിപദം പ്രാപിച്ചു.





http://sreyas.in/category/texts/bhagavatham/bhagavatham-nithyaparayanam