Thursday, January 30, 2014

ശിവരാത്രി മാഹാത്മ്യം




“ആയിരം ഏകാദശിക്കു തുല്യമാണ് അര ശിവരാത്രി”

കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദര്‍ശി മഹാശിവരാത്രി. പഞ്ചാക്ഷരി മന്ത്രങ്ങളാല്‍ ഭക്തലക്ഷങ്ങള്‍ മഹാദേവനെ സ്തുതിക്കുന്ന പുണ്യദിനമാണ് ശിവരാത്രി. കോശ ശ്രോതസുകളായ സൂര്യന്‍,ചന്ദ്രന്‍, അഗ്നി എന്നിവയെ പ്രതിനിധീകരിക്കുന്ന ഭഗവാന്റ മൂന്നു നേത്രങ്ങള്‍ ഉള്ളതിനാല്‍ മുക്കണ്ണനായി. പുലിത്തോലണിഞ്ഞവനും പന്നഗഭൂഷണനനും ഭസ്മാലംകൃതനുമായ ശിവന്‍ ത്യാഗത്തിന്റെയും വൈരാഗ്യത്തിന്റെയും ആത്മജ്ഞാനത്തിന്റെയും മൂര്‍ത്തിയായ ജഗത്ഗുരുവും ജഗത്പതിയുമാണ്.

ലോകൈകനാഥനായ പരമശിവനു വേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ച രാത്രിയാണത്രേ ശിവരാത്രി. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമായിരുന്നു അത്. അതുകൊണ്ട് എല്ലാ കൊല്ലവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ദിവസം ഭാരതം മുഴുവന്‍ ശിവരാത്രി ആഘോഷിക്കുന്നു.

ശിവപുരാണത്തിലും കമ്പരാമായണത്തിലും ദേവീഭാഗവതത്തിലുമൊക്കെ ശിവരാത്രിയെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവും മഹാവിഷ്ണുവും തമ്മിലുണ്ടായ തര്‍ക്കവും യുദ്ധവുമാണ് ശിവപുരാണത്തിലെ ഐതിഹ്യത്തിന്റെ പ്രധാന പൊരുള്‍. പാലാഴി മഥനവുമായ ബന്ധപ്പെട്ട കഥയാണ് ഇതിനുള്ളത്. ജരാനര ബാധിച്ച ദേവന്മാരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് അമൃത് കടഞ്ഞെടുക്കുന്നതിന് മന്ഥര പര്‍വതത്തെ മത്തായും സര്‍പ്പശ്രേഷ്ഠനായ വാസുകിയെ കയറായും ഉപയോഗിച്ചു.

ദേവന്മാരും അസുരന്മാരും ചേര്‍ന്നുള്ള കടച്ചില്‍ പുരോഗമിച്ചപ്പോള്‍ വാസുകി കാളകൂട വിഷം ഛര്‍ദ്ദിച്ചു. വിഷം ഭൂമിയില്‍ പതിച്ചാല്‍ ഉണ്ടായേക്കാവുന്ന ദുരന്തം മുന്നില്‍ കണ്ട് പരമശിവന്‍ വിഷം പാനം ചെയ്തു. മഹാദേവന്റെ മഹാത്യാഗത്തെ സ്തുതിച്ച് ദേവഗണങ്ങള്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്ന് ശിവഭജനം ചെയ്തുവെന്നാണ് ഐതിഹ്യം. ഇത് കമ്പരാമായണത്തിലാണുള്ളത്. അതിനാല്‍ കുംഭമാസത്തിലെ ചതുര്‍ദശി ദിവസം ശിവഭക്തര്‍ ആഹാരം കഴിക്കാതെ ഉറക്കമൊഴിച്ച് ശിവസങ്കീര്‍ത്തനം ചെയ്തു വ്രതമനുഷ്ഠിച്ചു. അതാണ് ശിവരാത്രിയായി കൊണ്ടാടുന്നത്.


അമൃതമഥനം ആരംഭിക്കുന്നു

വിഷ്ണുവിന്റെ നിര്‍ദ്ദേശാനുസാരം ദേവന്മാര്‍ അസുരന്മാരോട് സന്ധിചെയ്ത് അമൃതത്തിനായി പ്രയത്നിച്ചു തുടങ്ങി. മന്ഥരപര്‍വ്വതത്തെ കടക്കോലും വാസുകിയെ കയറുമാക്കി വേഗത്തില്‍ സമുദ്രം കടഞ്ഞു തുടങ്ങി. മഥനം ഉല്‍ക്കടമായതോടു കൂടി വാസുകിയുടെ വായില്‍ നിന്നും കരാളമായ കാളകൂടവിഷം പുറത്തു ചാടി. (കാളകൂടവിഷം പാലാഴിയില്‍ നിന്നും ഉയര്‍ന്നു വന്നതാണെന്നും അഭിപ്രായഭേദമുണ്ട് ) കാളകൂടവിഷം വലിയ പുകയും അഗ്നിജ്വാലകളും നിറഞ്ഞ് ജലപ്പരപ്പില്‍ കാണപ്പെട്ടു. അതിതീഷ്ണ ഗന്ധം തട്ടിയിട്ട് ത്രിലോകങ്ങളും മയങ്ങിപ്പോയി. അസുരന്മാര്‍ ഓടി. ദേവന്മാര്‍ ഭയന്നു. വിഷ്ണു ഭീരുത വെളിപ്പെടുത്താതെ സ്വന്തം ഇന്ദ്രിയങ്ങളെ മൂടി. ലോകമാകെ ദഹിച്ചു നശിക്കുമെന്ന നില വന്നു കൂടി.

ഇത്തരുണത്തില്‍ സാഹസികോഗ്രനായ രുദ്രമൂര്‍ത്തി ആ വിഷദ്രാവകം മുഴുവന്‍ വായ്ക്കകത്താക്കി. ഇതു കണ്ട് ഭയവിഹ്വലയായ പാര്‍വ്വതി, ഉദരത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ ശിവകണ്ഠം ഞെക്കി മുറുക്കി പിടിച്ചു. വായില്‍ നിന്നും പുറത്തേയ്ക്ക് വരാതിരിക്കാന്‍ മഹാവിഷ്ണു വായ് പൊത്തി പിടിച്ചു. മേലോട്ടും കീഴോട്ടും ഗതിമുട്ടിയ വിഷം ശിവകണ്ഠത്തില്‍ നീലച്ഛായയായി പറ്റിപ്പിടിച്ചു. അങ്ങനെ പരമശിവന്‍ “നീലകണ്ഠ” നായിത്തീര്‍ന്നു. വിഷത്തിന്റെ ആവി തട്ടിയ മഹാവിഷ്ണു ‘’നീലവര്‍ണ്ണ‘’നും, ശ്രീപാര്‍വ്വതി ‘’കാളി’‘യുമായി.

ഹിന്ദുക്കളുടെ ഒരു വിശേഷദിവസം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ദേവാസുരന്മാര്‍ ഒത്തുചേര്‍ന്ന് പാലാഴി കടഞ്ഞപ്പോഴുണ്ടായ കാളകൂടമെന്ന ഭയങ്കര വിഷം ലോകവിനാശം തടയാനായി ശിവന്‍ കുടിച്ചു. അതിനെത്തുടര്‍ന്ന് ശിവനുണ്ടായ ബോധക്ഷയത്തെ സൂചിപ്പിക്കുന്ന ദിനമാണിത്. ശ്രീപരമേശ്വരന്റെ ഈ അദ്ഭുത പ്രവര്‍ത്തി കണ്ട് ദേവ-ദൈത്യ-മാനവര്‍ ശിവനെ പ്രകീര്‍ത്തിച്ചു കൊണ്ട് രാത്രി മുഴുവന്‍ ഉറങ്ങാതെയിരുന്നു. അതിനു ശേഷം കടച്ചില്‍ തുടര്‍ന്നപ്പോള്‍ പാലാഴിയില്‍ നിന്ന്‍ അമൃത് ലഭിച്ചുവെന്നും അത് പാനം ചെയ്ത ദേവന്മാര്‍ ജനാനരമുക്തരായി ആരോഗ്യവും ഓജസ്സും വീണ്ടെടുത്തുവെന്നുമാണ് ഐതിഹ്യം.

ദേഹാഹങ്കാരത്താല്‍ മനസ്സിനും, ബുദ്ധിക്കും ജരാനരകള്‍ ബാധിച്ച മനുഷ്യനെ അതില്‍ നിന്ന് മോചിപ്പിക്കാനായി ഭഗവാന്‍ നല്‍കിയ ദിവ്യജ്ഞാനത്തെ ബുദ്ധിയില്‍ മനനം ചെയ്യുമ്പോള്‍ ദുര്‍വികാരങ്ങള്‍ക്ക് അടിപ്പെട്ട മനസ്സില്‍ നിന്ന് ആദ്യം വിഷം വമിച്ചേക്കാം. എന്നാല്‍ ഭയപ്പെടാതെ അത് ഈശ്വരനില്‍ സമര്‍പ്പിച്ചാല്‍ ഈശ്വരന്‍ അത് സ്വയം സ്വീകരിക്കുന്നു. പിന്നീട് ബുദ്ധിയില്‍ ഉദയം ചെയ്യുന്ന ഈശ്വരീയ ജ്ഞാനത്തിന്റെ അമൃതം മനസ്സിനെ ബാധിച്ച സര്‍വ്വജരാനരകളും നീക്കി, അതിനെ ശക്തമാക്കി ജീവിതം സുഖ- ശാന്തിമയമാക്കുന്നു.

അതുകൊണ്ടു തന്നെ ഇന്നും ശിവഭക്തന്മാര്‍ ദിവസം മുഴുവന്‍ ഉറങ്ങാതെ ഉപവസിച്ച്, രാത്രി ഉറങ്ങാതെ ഈ ദിനത്തില്‍ ശിവപൂജ ചെയ്തുകൊണ്ടിരിക്കുന്നു. ശിവരാത്രിവ്രതം അനുഷ്ഠിക്കുന്നതുകൊണ്ട് മോക്ഷം ലഭിക്കുമെന്ന വിശ്വാസവും പ്രബലമാണ്. പ്രാദേശികമായ ചില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയൊട്ടാകെ ശിവരാത്രി ആഘോഷിക്കാറുണ്ട്. കേരളത്തിലെ ആലുവ ശിവരാത്രി പ്രസിദ്ധമാണ്

1 comment:

  1. ശിവഭഗവാൻ ലിംഗ സ്വരൂപിയായ ദിവസമാണ് ശിവരാത്രി ..! "ലിം ഗമയതെ ഇതി ലിംഗ " (ലയനാവസ്ഥയില് നിന്നും ഉണ്ടാകുന്നത് അല്ലങ്കില് ഗമിക്കുന്നത് ) "ലിമ ഗമയതെ ഇതി ലിംഗ " (ലയനാവസ്ഥയിലേക്ക് മടങ്ങി പോകുന്നത് ) അതാണ്‌ ശിവലിംഗം ..! ശിവൻ ലിംഗ സ്വരൂപിയായ ദിവസമാണ് ശിവരാത്രി ..!! അതാണ്‌ അതിന്റെ പ്രത്യേകത ..!! അത് ശിവപുരാണത്തില് വ്യക്തമാക്കുന്നുണ്ട് ....
    -web..

    ReplyDelete