Friday, August 19, 2016

മോക്ഷാനുഭൂതി, സ്വാമി ജ്ഞാനാനന്ദ സരസ്വതി

മോക്ഷാനുഭൂതി - സ്വാമി ജ്ഞാനാനന്ദ സരസ്വതി
യോഗ വേദാന്ത മാസിക – ജൂലായ് 2011
 
മോക്ഷാനുഭൂതിയുടെ നിര്‍വ്വചനവിഷയത്തില്‍ അഭിജ്ഞന്മാര്‍ക്കിടയില്‍പ്പോലും അഭിപ്രായവ്യത്യാസമില്ലെന്നു പറഞ്ഞുകൂടാ. ബന്ധനിവൃത്തിയാണ് മോക്ഷം എന്നു ചിലര്‍ പറയുമ്പോള്‍ മറ്റു ചിലര്‍ ബന്ധനിവൃത്തിയെ മാത്രം മോക്ഷമെന്നുപറഞ്ഞുകൂടാ എന്നു വാദിക്കുന്നു. ബന്ധം അജ്ഞാനത്തിന്റെ കാര്യം മാത്രമാണ്. അജ്ഞാനമാണ് ബന്ധകാരണം. അതിനാല്‍ അജ്ഞാനനിവൃത്തിയാണ് മോക്ഷം. കാര്യമായ ബന്ധം കാരണമായ അജ്ഞാനത്തോടുകൂടി നശിച്ചാല്‍ മാത്രമേ മോക്ഷാനുഭൂതിയുണ്ടാവുന്നുള്ളു എന്നാണവരുടെ ന്യായം. അജ്ഞാനമോ, ബന്ധമോ ഉണ്ടായാലും ഇല്ലെങ്കിലും ദൈ്വതപ്രതീതിയാണ് മോക്ഷപ്രതിബന്ധം. അതിനാല്‍ ദൈ്വതവിസ്മൃതി മാത്രമാണ് മോക്ഷസ്വരൂപമെന്നാണ് പിന്നെ ചിലരുടെ വാദം. അദൈ്വതമായ ആത്മസത്തയ്ക്കു മറവായിരിക്കുന്നതു ദൃശ്യപ്രതിഭാസങ്ങളാണ്. ദൃശ്യ ങ്ങളുള്ളിടത്തോളംകാലം മറ്റെന്തൊക്കെ സാ ധിച്ചാലും മോക്ഷാനുഭൂതിയുണ്ടാവാന്‍ വയ്യെന്നാണ് വേറെ ചിലരുടെ വാദം. അതിനാല്‍ ദൃശ്യപ്രതിഭാസങ്ങളുടെ വിലയംതന്നെയാണ് മോക്ഷമെന്നാണവരുടെ നിര്‍വ്വചനം. ഇങ്ങനെ ഈഷദീഷല്‍ വ്യത്യാസങ്ങളോടുകൂടി പലരും പലരൂപത്തില്‍ മോക്ഷത്തെ നിര്‍വ്വചി ക്കുന്നതായി കാണുന്നുണ്ട്. എന്നാല്‍ ഒരു തത്ത്വത്തിന് അല്ലെങ്കില്‍ അനുഭവത്തിന് അനേക നിര്‍വ്വചനങ്ങളെങ്ങനെ ഘടിക്കുമെന്നു ചിന്തിക്കുമ്പോള്‍ ഏതെങ്കിലും ഒരു നിര്‍വ്വചനം മാത്രമേ യഥാര്‍ത്ഥമായിത്തീരാന്‍ അര്‍ഹതയുള്ളുവെന്നും കരുതേണ്ടിവരുന്നു. ബന്ധനിവൃത്തിയാണ് മോക്ഷമെന്നുപറ ഞ്ഞാല്‍ ബന്ധമില്ലാത്ത വസ്തുക്കള്‍ മോക്ഷസ്വരൂപങ്ങളാണെന്നു ധരിക്കേണ്ടിവരുമല്ലോ. ആകാശത്തിന് ഒന്നിനോടും ഒരുപ്രകാരത്തിലുള്ള ബന്ധവുമില്ലെന്നുപറയാറുണ്ട്. അതുകൊണ്ട് ആകാശം മോക്ഷസ്വരൂപമാവുമോ? ആവാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ ജഡമാണ് ആകാശം. ആകാശത്തെ അറിയാന്‍ മറ്റൊരു ചൈതന്യം അല്ലെങ്കില്‍ അറിവു വേണമെന്നാണിരിക്കുന്നത്. അതിനാല്‍ ആകാശം മോക്ഷസ്വരൂപമല്ലെന്നു സ്പഷ്ടമാണ്.

അതുപോലെ അജ്ഞാനനിവൃത്തിയാണ് മോക്ഷമെങ്കില്‍ സ്ഥാവരങ്ങള്‍ക്കു ജ്ഞാനാജ്ഞാനങ്ങളില്ല. ആ കാരണത്താല്‍ അവയും മുക്തങ്ങളാവുന്നില്ല. അതുകൊണ്ട് അജ്ഞാനനിവൃത്തിയാണ് മോക്ഷസ്വരൂപമെന്നും ബോദ്ധ്യപ്പെടാന്‍ കഴിയുന്നില്ല. പിന്നെ ദൈ്വതനിവൃത്തി, ദൃശ്യപ്രതിഭാസങ്ങളുടെ വിലയം, അവയും മോക്ഷസ്വരൂപങ്ങളാണെന്നു പറയാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ സുഷുപ്തിയില്‍ അവ രണ്ടുമില്ല. എല്ലാ ദൈ്വതങ്ങളും വിസ്മരിക്കപ്പെടുന്നു; എല്ലാ ദൃശ്യപ്രതിഭാസങ്ങളും ലയിക്കുകയും ചെ യ്യുന്നു. എങ്കിലും അങ്ങനെയുള്ള സുഷുപ്തിയും മോക്ഷസ്വരൂപമല്ലെന്നു വ്യക്തമാണ്. ഇനിയും അനേകരൂപത്തില്‍ മോക്ഷസ്വരൂപത്തെ പലരും നിര്‍വ്വചിക്കുന്നുണ്ട്. എന്നാല്‍ ആ വക നിര്‍വ്വചനങ്ങളും ഓരോ പ്രകാരത്തില്‍ പരിശോധിക്കുമ്പോള്‍ അശുദ്ധ നിര്‍വ്വചനങ്ങളേ ആവുന്നുള്ളുവെന്നു കാണാന്‍ കഴിയും. എന്നാല്‍ എന്താണ് വാസ്തവമായ മോക്ഷസ്വരൂപമെന്നാണെങ്കില്‍ അതിനെ നിരൂപിക്കാം. ദുഃഖനിവൃത്തിയും സുഖപ്രാപ്തി യും ഒരേ സമയത്തുണ്ടായിത്തീരലാണ് മോക്ഷസ്വരൂപമെന്നു പ്രബലമായൊരഭിപ്രായമുണ്ട്. എന്നാല്‍ അതും ശരിയാവാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ സുഷുപ്തിയില്‍ ദുഃഖനിവൃത്തിയും സുഖപ്രാപ്തിയുമുണ്ടാവുന്നുണ്ട്. എങ്കിലും സുഷുപ്തിയില്‍നിന്നുണരുന്നതോടെ അവയ്ക്കു ഭംഗം വരുന്നുണ്ടെന്നുള്ളതുസ്പഷ്ടമാണ്. അതിനാല്‍ അവ മാത്രമാണ് മോക്ഷസ്വരൂപത്തിന്റെ ലക്ഷണമെന്നുവരുന്നില്ല. ജഗല്‍പദാര്‍ത്ഥങ്ങള്‍, ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി തുടങ്ങിയ ഓരോന്നിലും ഞാനെന്നും എന്റേതെന്നുമുള്ള അഭിമാനവും അതുവഴിക്ക് അവയുടെയൊക്കെ ധര്‍മ്മങ്ങളെ തന്റെ ധര്‍മ്മങ്ങളാക്കി അനുഭവിക്കലുമാണ് സംസാരാനുഭവത്തിന്റെ രൂപം. ആ കാരണത്താലാണ് സുഖദുഃഖങ്ങളും, ബന്ധവും, അജ്ഞാനവും എല്ലാം നിലനില്‍ക്കുന്നത്. അതിനാല്‍ ആത്മേതരങ്ങളായ അനാത്മവസ്തുക്കളോടുള്ള സംബന്ധവും, അവയിലുള്ള അഭിമാനവുമാണ് ബന്ധമെന്നു വ്യക്തമാണ്. ആ സ്ഥിതിക്കു അതിന്റെ വിപരീതമായ ഭാവമായിരിക്കണമല്ലോ മോക്ഷം.


താന്‍ ആത്മാവാണെന്ന അപരോക്ഷഭാവം തന്നെ മോക്ഷമെന്ന് അതുകൊണ്ട് അനുമാനിക്കാന്‍ കഴിയും. വാസ്തവത്തില്‍ ആത്മചൈതന്യമാകുന്ന താന്‍ തന്റെ ദൃശ്യങ്ങളില്‍ ചിലതായ ജഡവസ്തുക്കളാണെന്ന തെറ്റിദ്ധാരണയും അതുവഴിക്കുണ്ടായ മോഹവുമല്ലേ ബന്ധസ്വരൂപമായിട്ടിരിക്കുന്നത്. ദൃശ്യങ്ങളൊക്കെ ദ്രഷ്ടാവായ തന്നില്‍നിന്നു വേറെയാണെന്നും, താന്‍ ദ്രഷ്ടാവാണെന്നും, ദ്രഷ്ടാവാത്മാവാണെന്നും നിസ്സംശയമാണ്. ജഗത്തും, ശരീരവും, ഇന്ദ്രിയങ്ങളും, മനസ്സും, ബുദ്ധിയുമെല്ലാം ദൃശ്യങ്ങളും ജഡങ്ങളുമാണ്. അവയുടെയെല്ലാം ദ്രഷ്ടാവായും ചൈതന്യമായും ഇരിക്കുന്നതു താനാണ്. അപ്പോള്‍ താന്‍ വാസ്തവത്തില്‍ ആത്മാവാണ്. ആത്മാവില്‍ തനിക്ക് അപരോക്ഷതയും, താനല്ലാത്ത അനാത്മവസ്തുക്കളില്‍ പരോക്ഷതയുമാണുള്ളത്. അതാണ് പരമാര്‍ത്ഥസ്ഥിതി. എന്നാല്‍ എന്തോ കാരണവശാല്‍ വന്നുചേര്‍ന്ന ഭ്രമംകൊണ്ടു താനാകുന്ന ആത്മവസ്തു താനല്ലാത്തതായിത്തീരുകയും, താനല്ലാത്ത അനാത്മവസ്തുക്കളില്‍ ചിലതു താനായിത്തീരുകയും ചെയ്തു. അതാണ് നിലവിലുള്ള ബന്ധം. ഈ അവസ്ഥയെ യഥാര്‍ത്ഥമാകുംവണ്ണം അറി ഞ്ഞു ദൃശ്യങ്ങളായ അനാത്മവസ്തുക്കളെ താനല്ലെന്നറിഞ്ഞു ദ്രഷ്ടാവായ ആത്മവസ്തുവാണ് താനെന്നു ബോധിച്ച് അതായിത്തീരലാണല്ലോ പരമാര്‍ത്ഥമായ അനുഭവം. അങ്ങനെയാണെങ്കില്‍ താന്‍ അനാത്മവസ്തുക്കളല്ലെന്നു ബോധിച്ചു ആത്മാവായിത്തീരലാണ് മോക്ഷസ്വരൂപം. നടന്‍ തന്റെ സ്വരൂപസ്ഥിതിക്കു യാതൊരു മാറ്റവുമില്ലാതെയാണ് പത്ഥ്യവിധാനങ്ങളെക്കൊണ്ട് മറ്റൊരാളാണെന്നു സങ്കല്‍പിക്കുന്നത്. അങ്ങനെ സങ്കല്പിച്ചു കല്പിതപാത്രത്തിന്റെ ധര്‍മ്മങ്ങളെ അഭിനയിക്കുമ്പോഴും അവയെല്ലാം പ്രകടനങ്ങളല്ലാതെ പാരമാര്‍ത്ഥികമാവുന്നില്ല. താന്‍ വാസ്തവത്തില്‍ ഇന്നാളാണെന്ന് അപ്പോഴും ബോധിക്കുന്നുമുണ്ട്. ആ ബോധത്തോടുകൂടിയാണ് കല്പിതപാത്രത്തിന്റെ ഭാവങ്ങളെ അഭിനയിക്കുന്നതെന്നതിനാല്‍ അവയൊന്നും നടന്നു വാസ്തവത്തില്‍ ബാധകങ്ങളായിത്തീരുന്നില്ല. ബാധകങ്ങളായിത്തീരുന്നുവെന്നു മറ്റുള്ളവരെ തോന്നിപ്പിക്കുന്നതും അഭിനയം മാത്രമാണ്. അതുപോലെ വാസ്തവത്തില്‍ ആത്മവസ്തുവായ താന്‍ ഒരിക്കലും ആത്മാവല്ലാതായിത്തീരുന്നില്ല. എങ്കിലും താന്‍ ശരീരമാണ്; മനസ്സാണ്; ബുദ്ധിയാണ്; ജീവനാണ് എന്നിങ്ങനെ പലതരത്തിലുള്ള കല്പനകളെ സത്യമെന്നപോലെ അനുഭവിക്കുന്നു. അങ്ങനെ അനുഭവിക്കുമ്പോഴും താന്‍ അവയായിത്തീരുകയോ, ആത്മാവല്ലാതായിത്തീരുകയോ ചെ യ്തിട്ടില്ല. ഭ്രമംകൊണ്ടാണ് അങ്ങനെയെല്ലാം തോന്നുന്നത്. താന്‍ ഇപ്പോള്‍ ആത്മാവല്ല; ശരീരമാണ് അല്ലെങ്കില്‍ ജീവനാണ്. അന്വേഷിച്ച് കണ്ടെത്തിപ്പിടിക്കേണ്ട വസ്തുവാണ് ആത്മാവ് എന്നൊക്കെത്തോന്നി ആ നിലയില്‍ കഴിഞ്ഞുകൂടലാണ് ബന്ധം. അതിനാല്‍ ഭ്രമംതന്നെ ബന്ധസ്വരൂപം.

അതിനെ മായയെന്നോ, അവിദ്യയെന്നോ, അജ്ഞാനമെന്നോ, അവിവേകമെന്നോ എന്തൊക്കെ വേണമെങ്കിലും പറയാം. പക്ഷേ ഭ്രമം ഭ്രമം തന്നെ. പ്രസ്തുത ഭ്രമമില്ലാതായിത്തീരല്‍ തന്നെ മോക്ഷം. ഭ്രമമുണ്ടാവുന്നതിനു മുമ്പും, ഭ്രമമു ള്ളപ്പോഴും, ഭ്രമം നീങ്ങിക്കഴിയുമ്പോഴും പുതുതായൊന്നും സംഭവിക്കുന്നുമില്ല. മാന്യനായ ഒരുഗൃഹസ്ഥന്‍ ഉറങ്ങിയപ്പോള്‍ സ്വപ്നാവസ്ഥയില്‍ തന്നെ നിസ്വനായൊരു പിച്ചക്കാരനായിക്കണ്ടുവെന്നിരിക്കട്ടെ. അതൊരു ഭ്രമമാണ്. ഭ്രമമാണെങ്കിലും അപ്പോള്‍ അതില്‍ സത്യബുദ്ധിയും അതുഹേതുവായിട്ടുള്ള ക്ലേശങ്ങളുമുണ്ട്. ഉണരുന്നതോടെ അവയെല്ലാം ഇല്ലാതായി പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുകയും ചെയ്യുന്നു. എന്നാല്‍ ഉറങ്ങുന്നതിനുമുമ്പോ, തന്നെ വിസ്മരിച്ച് പിച്ചക്കാരനാണ് താനെന്നു ബോ ധിച്ച സ്വപ്നാവസ്ഥയിലോ, ഉണര്‍ന്നതിനുശേ ഷമോ പുതുതായൊന്നും സംഭവിക്കുന്നില്ല. അല്പസമയം ഒരു ഭ്രമത്തെ അനുഭവിച്ചു എന്നുമാത്രം. അതുപോലെത്തന്നെയാണ് സംസാരഭ്രമവും. അല്പസമയം എന്തോ ഒരു ഭ്രമമുണ്ടായി. അതില്‍ അനേക ജനനമരണങ്ങളോ സുഖദുഃഖങ്ങളോ എന്തൊക്കെയോ അനുഭവങ്ങളുണ്ടായി. ഭ്രമം തീരുമ്പോള്‍ അവയൊന്നും സംഭവിച്ചിട്ടില്ലാത്തവയാണെന്നും, തന്റെ സ്വരൂപസ്ഥിതിക്ക് എപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ബോദ്ധ്യമാവുകയും ചെയ്യും. അങ്ങനെ എപ്പോഴും ആത്മചൈതന്യമായ താന്‍ അതല്ലെന്ന ഭ്രമത്തില്‍നിന്നുണര്‍ന്ന് ആത്മചൈതന്യമാണെന്നനുഭവപ്പെടുന്നതുതന്നെ മോക്ഷാനുഭൂതി.

Source: http://gurudakshina.org