Monday, December 9, 2013

ജ്ഞാനപ്പാന



ജ്ഞാനപ്പാന
മംഗളാചരണം


കൃഷ്ണ ! കൃഷ്ണ ! മുകുന്ദാ ജനാര്‍ദ്ദന
കൃഷ്ണ ! ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിതാനന്ദ നാരായണാ ഹരേ !
ഗുരുനാഥന്‍ തുണ ചെയ്ക സന്തതം
തിരു നാമങ്ങള്‍ നാവിന്‍മേലെപ്പൊഴും
പിരിയാതേയിരിക്കണം നമ്മുടെ
നരജന്‍മം സഫലമാക്കീടുവാന്‍
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇനി നാളേയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവും
മിന്നനേരമെന്നേതുമറിഞ്ഞീലാ
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍.
മാളിക മുകളേറിയ മന്നന്റെ തോളില്‍
മാറാപ്പു കേറ്റുന്നതും ഭവാന്‍
കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍
മനു ജാതിയില്‍ തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം
പലര്‍ക്കുമറിയേണമെന്നിട്ടല്ലോ
പല ജാതി പറയുന്നു ശാസ്ത്രങ്ങള്‍
കര്‍മ്മത്തിലധികാരി ജനങ്ങള്‍ക്കു
കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം
സംഖ്യാശാസ്ത്രങ്ങള്‍ യോഗങ്ങളെന്നിവ
സംഖ്യയില്ലതു നില്‍ക്കട്ടെ സര്‍വ്വവും

തത്വവിചാരംചുഴന്നീടുന്ന സംസാര ചക്രത്തി-
ലുഴന്നീടും നമുക്കറിഞ്ഞീടുവാന്‍
അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാര്‍ത്ഥമരുള്‍ ചെയ്‌തിരിക്കുന്നു
എളുതായിട്ടു മുക്‌തി ലഭിപ്പാനായ്‌
ചെവി തന്നിതു കേള്‍പ്പിനെല്ലാവരും
നമ്മെയൊക്കെയും ബന്ധിച്ച സാധനം
കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍
മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജോതിസ്വരൂപമായ്‌
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വലയാതെ
ഒന്നൊന്നായി നിനക്കും ജനങ്ങള്‍ക്കു
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌
ഒന്നുപോലെയൊന്നില്ലാതെയുള്ളതി-
നൊന്നായുള്ളോരു ജോതിസ്വരൂപമായ്‌
ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌
നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്‌

കര്‍മ്മം ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്‍
മൂന്നായിട്ടുള്ള കര്‍മ്മങ്ങളൊക്കെയും
പുണ്യ കര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും
പുണ്യ പാപങ്ങള്‍ മിശ്രമാം കര്‍മ്മവും
മൂന്നു ജാതി നിരൂപിച്ചു കാണുമ്പോള്‍
മൂന്നുകൊണ്ടും തളയ്ക്കുന്നു ജീവനെ
പൊന്നിന്‍ ചങ്ങലയൊന്നിപ്പറഞ്ഞതി-
ലൊന്നിരുമ്പുകൊണ്ടെന്നത്രെ ഭേദങ്ങള്‍
രണ്ടിനാലുമെടുത്തു പണിചെയ്‌ത
ചങ്ങലയല്ലൊ മിശ്രമാം കര്‍മ്മവും
ബ്രഹ്മവാദിയായീച്ചയെറുമ്പോളം
കര്‍മ്മബദ്ധന്‍മാരെന്നതറിഞ്ഞാലും
ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കര്‍മ്മ പാശത്തെ ലംഘിക്കയെന്നതു
ബ്രഹ്മാവിന്നുമെളുതല്ല നിര്‍ണ്ണയം.
ദിക്പാലന്‍മാരുമവ്വണ്ണമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു
അല്‍പ്പകര്‍മ്മികളാകിയ നാമെല്ലാ-
മല്‍പ്പകാലം കൊണ്ടോരോരോ ജന്തുക്കള്‍
ഗര്‍ഭപാത്രത്തില്‍ പുക്കും പുറപ്പെട്ടും
കര്‍മ്മം കൊണ്ടു കളിക്കുന്നതിങ്ങനെ
നരകത്തില്‍ക്കിടക്കുന്ന ജീവന്‍പോയ്‌
ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ
പരിപാകവും വന്നു ക്രമത്താലേ
നരജാതിയില്‍ വന്നുപിറന്നിട്ടു
സുകൃതം ചെയ്‌തു മേല്‍പ്പോട്ടുപോയവര്‍
സ്വര്‍ഗ്ഗത്തിങ്കലിരുന്നു സുഖിക്കുന്നു
സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്‍
പരിപാകവുമെള്ളോളമില്ലവര്‍
പരിചോടങ്ങിരുന്നുട്ടു ഭൂമിയില്‍ ജാതരായ്‌;
ദുരിതം ചെയ്‌തു ചത്തവര്‍
വന്നൊരദ്ദുരിതത്തിന്‍ ഫലമായി
പിന്നെപ്പോയ്‌ നരകങ്ങളില്‍ വീഴുന്നു
സുരലോകത്തില്‍നിന്നൊരു ജീവന്‍പോയ്‌
നരലോകേ മഹീസുരനാകുന്നു
ചണ്ഡകര്‍മ്മങ്ങള്‍ ചെയ്‌തവര്‍ ചാകുമ്പോള്‍
ചണ്ഡാലകുലത്തില്‍പ്പിറക്കുന്നു
അസുരന്‍മാര്‍ സുരന്‍മാരായിടുന്നു
അമരന്‍മാര്‍ മരങ്ങളായിടുന്നു
അജം ചത്തു ഗജമായ്‌ പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു.-
നരിചത്തു നരനായ്‌ പിറക്കുന്നു
നാരി ചത്തുടനോരിയായ്‌ പോകുന്നു
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപന്‍ ചത്തു കൃമിയായ്‌ പിറക്കുന്നു
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ
കീഴ്മേലിങ്ങനെ മണ്ടുന്ന ജീവന്‍മാര്‍
ഭൂമിയീന്നത്രെ നേടുന്നു കര്‍മ്മങ്ങള്‍
സീമയില്ലാതോളം പല കര്‍മ്മങ്ങള്‍
ഭൂമിയീന്നത്രെ നേടുന്നു ജീവന്‍മാര്‍
അങ്ങനെ ചെയ്‌തു നേടി മരിച്ചുട-
നന്യലോകങ്ങളോരോന്നിലോരോന്നില്‍
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്‍മാര്‍
തങ്ങള്‍ ചെയ്‌തോരുകര്‍മ്മങ്ങള്‍തന്‍ഫലം
ഒടുങ്ങീടുമതൊട്ടുനാള്‍ ചെല്ലുമ്പോള്‍
ഉടനേ വന്നു നേടുന്നു പിന്നെയും;
തന്റെ തന്റെ ഗൃഹത്തിങ്കല്‍ നിന്നുടന്‍
കൊണ്ടുപോന്ന ധനം കൊണ്ടു നാമെല്ലാം
മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
വിറ്റൂണെന്നു പറയും കണക്കിനെ

ഭാരതമഹിമ കര്‍മ്മങ്ങള്‍ക്കു വിളഭൂമിയാകിയ
ജന്‍മദേശമിഭൂമിയറിഞ്ഞാലും
കര്‍മ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങും സാധിയാ നിര്‍ണ്ണയം
ഭക്‌തന്‍മാര്‍ക്കും മുമുക്ഷു ജനങ്ങള്‍ക്കും
സക്‌തരായ വിഷയി ജനങ്ങള്‍ക്കും
ഇച്ഛിച്ചീടുന്നതൊക്കെക്കൊടുത്തിടും
വിശ്വമാതാവു ഭൂമി ശിവ ശിവ!
വിശ്വനാഥന്റെ മുലപ്രകൃതി താന്‍
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്‌
അവനീതല പാലനത്തിന്നല്ലോ
അവതാരങ്ങളും പലതോര്‍ക്കുമ്പോള്‍
അതുകൊണ്ടു വിശേഷിച്ചും ഭൂലോകം
പതിമൂന്നിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു
ലവണാം ബുധിമദ്ധ്യേ വിളങ്ങുന്ന
ജംബു ദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്ത്തുന്നു പിന്നെയും
ഭൂപത്മത്തിന്നു കര്‍ണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‍ക്കുന്നു
ഇതിലൊമ്പതു കണ്ടങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം
സമ്മതരായ മാമുനിശ്രേഷ്ടന്‍മാര്‍
കര്‍മ്മക്ഷേത്രമെന്നല്ലോ പറയുന്നു
കര്‍മ്മബീജമതീന്നു മുളക്കേണ്ടു
ബ്രഹ്മലോകത്തിരിക്കുന്നവര്‍കള്‍ക്കും
കര്‍മ്മബീജമതീന്നു മുളക്കേണ്ടു
ബ്രഹ്മലോകത്തിരിക്കുന്നവര്‍കള്‍ക്കും
കര്‍മ്മബീജം വരട്ടിക്കളഞ്ഞുടന്‍
ജന്‍മനാശം വരുത്തേണമെങ്കിലും
ഭാരതമായ ണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിര്‍ണ്ണയം
അത്രമുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നെല്ലാരുമോര്‍ക്കണം.
യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്‌തി വരുത്തുവാന്‍
കൃഷ്ണ! കൃഷ്ണ! മുകുന്ദാ ജനാര്‍ദ്ദനാ!
കൃഷ്ണ! ഗോവിന്ദ! രാമാ! എന്നിങ്ങനെ
തിരുനാമാസങ്കീര്‍ത്തനമെന്നിയേ
മറ്റേതുമില്ല യത്നമറിഞ്ഞാലും
അതുചിന്തിച്ചു മറ്റുള്ള ലോകങ്ങള്‍
പതിമൂന്നിലുമുള്ള ജനങ്ങളും
മറ്റുദ്വീപുകളാറിലുമുള്ളോരും
മറ്റുണ്ഡങ്ങളെട്ടിലുമുള്ളോരും
മറ്റുമൂന്നു യുഗങ്ങളിലുള്ളോരും
മുക്‌തി തങ്ങള്‍ക്കു സാദ്ധ്യമല്ലായ്കയാല്‍
കലികാലത്തെ, ഭാരത ണ്ഡത്തെ
കലിതാദരം കൈവണങ്ങീടുന്നു-
അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍
യോഗ്യതവരുത്തീടുവാന്‍ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!
ഭാരതണ്ഡത്തില്‍ പിറന്നൊരു
മാനുഷര്‍ക്കും കലിക്കും നമസ്ക്കാരം
എന്നെല്ലാം പുകഴ്ത്തീടുന്നു മറ്റുള്ളോര്‍
എന്നതെന്തിനു നാം പറഞ്ഞീടുന്നു?

എന്തിന്റെ കുറവ്‌കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്പ്രദേശവുമല്ലയോ?
നമ്മളെല്ലാം നരന്‍മാരുമല്ലയോ
ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും
ഹരിനാമങ്ങളില്ലാതെ പോകയോ?
നരകങ്ങളില്‍ പേടി കുറകയോ?
നാവു കൂടാതെ ജന്‍മമതാകയോ?
നമുക്കിന്നി വിനാശമില്ലായ്കയോ?
കഷ്ടം! കഷ്ടം! നിരൂപണം കൂടാതെ
ചുട്ടുതിന്നുന്നു ജന്‍മം പഴുതേ നാം!

മനുഷ്യ ജന്‍മം ദുര്‍ല്ലഭംഎത്ര ജന്‍മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താല്‍
എത്ര ജന്‍മം മലത്തില്‍ കഴിഞ്ഞതും
എത്ര ജന്‍മം ജലത്തില്‍ കഴിഞ്ഞതും
എത്ര ജന്‍മങ്ങള്‍ മണ്ണില്‍ കഴിഞ്ഞതും
എത്ര ജന്‍മം മരങ്ങളായ്‌ നിന്നതും
എത്ര ജന്‍മമരിച്ചു നടന്നതും
എത്ര ജന്‍മം മൃഗങ്ങള്‍ പശുക്കളായ്‌
അതു വന്നിട്ടീവണ്ണം ലഭിച്ചൊരു
മര്‍ത്ത്യ ജന്‍മത്തില്‍ മുമ്പേ കഴിച്ചു നാം!
എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍
ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും
പത്തു മാസം വയറ്റില്‍ കഴിഞ്ഞുപോയ്‌
പത്തു പന്തീരാണ്ടുണ്ണിയായിട്ടും പോയ്‌
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു
ഇത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമെന്നില്ലല്ലോ;
നീര്‍പ്പോള പോലെയുള്ളൊരു ദേഹത്തില്‍
വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു
ഓര്‍ത്തറിയാതെ പാടുപെടുന്നേരം
നേര്‍ത്തുപോകുമതെന്നേ പറയാവൂ
അത്രമാത്രമിരിക്കുന്ന നേരത്തു
കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!

സംസാര വര്‍ണ്ണന സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു
നാണം കെട്ടു നടക്കുന്നിതു ചിലര്‍-
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതികെട്ടു നടക്കുന്നിതു ചിലര്‍;
ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലര്‍
കോലകങ്ങളില്‍ സേവകരായിട്ടു
കോലം കെട്ടി ഞെളിയുന്നിതു ചിലര്‍;
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്‍മാന്‍പോലും കൊടുക്കുന്നില്ല ചിലര്‍;
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തില്‍ പോലും കാണുന്നില്ല ചിലര്‍
സത്തുക്കള്‍കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍
ശത്രുവെപ്പോലെ ക്രൂദ്ധിക്കുന്നു ചിലര്‍
വന്ദിതന്‍മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രേ പറയുന്നിതു ചിലര്‍;
ബ്രാഹ്മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്മാവുമെനിക്കൊക്കായെന്നും ചിലര്‍;
അര്‍ത്ഥാശയ്ക്കു വിരുതു വിളിപ്പിപ്പാന്‍
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലര്‍;
സ്വര്‍ണ്ണങ്ങള്‍ നവരത്നങ്ങളെക്കൊണ്ടും
എണ്ണം കൂടാതെ വില്‍ക്കുന്നിതു ചിലര്‍
മത്തേഭംകൊണ്ടു കച്ചവടം ചെയ്‌തും
ഉത്തമതുരഗങ്ങളതുകൊണ്ടും
അത്രയുമല്ല കപ്പല്‍ വെപ്പിച്ചിടു-
മെത്ര നേടുന്നിതര്‍ത്ഥം ശിവ! ശിവ!
വൃത്തിയും കെട്ടു ധൂര്‍ത്തരായെപ്പൊഴും
അര്‍ത്ഥത്തെക്കൊതിച്ചത്രെ നശിക്കുന്നു;
അര്‍ത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിനൊരുകാലം
പത്തുകിട്ടുകില്‍ നൂറു മതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാകുമ്പോള്‍
അയുതമാകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേര്‍വിടാതെ കരേറുന്നു മേല്‍ക്കുമേല്‍
സത്തുക്കള്‍ ചെന്നിരന്നാലായര്‍ത്ഥത്തില്‍
സ്വല്‍പ്പമാത്രം കൊടാ ചില ദുഷ്ടന്‍മാര്‍
ചത്തുപോകും നേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും
പശ്ചാത്താപമൊരെള്ളോളമില്ലാതെ
വിശ്വാസപാതകത്തെക്കരുതുന്നു
വിത്തത്തിലാശ പറ്റുകഹേതുവായ്‌
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!
സത്യമെന്നതു ബ്രഹ്മമതുതന്നെ
സത്യമെന്നു കരുതുന്നു സത്തുക്കള്‍
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നു ചിലര്‍;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കും പോലെ ഗര്‍ദ്ദഭം
കൃഷ്ണ! കൃഷ്ണ! നിരൂപിച്ചു കാണുമ്പോള്‍
തൃഷ്ണ കൊണ്ടു ഭ്രമിക്കുന്നിതൊക്കെയും
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടി മണ്ടിക്കരേറുന്നു മോഹവും
വന്നുവോണം കഴിഞ്ഞു വിഷുവെന്നും
വന്നില്ലല്ലോ തിരുവാതിരയെന്നും
കുംഭ മാസത്തിലാകുന്നു നമ്മുടെ
ജന്‍മനക്ഷത്രമശ്വതി നാളെന്നും
ശ്രാദ്ധമുണ്ടഹോ വൃശ്ചികമാസത്തില്‍
സദ്യയൊന്നുമെളുതല്ലിനിയെന്നും;
ഉണ്ണിയൂണ്ടായി വേള്‍പ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;
കോണിക്കല്‍ തന്നെ വന്ന നിലമിനി-
ക്കാണമെന്നെന്നെടുപ്പിക്കരുതെന്നും;
ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ! ശിവ!
എന്തിനിത്ര പറഞ്ഞു വിശേഷിച്ചും
ചിന്തിച്ചീടുവാനാവോളം
കര്‍മ്മത്തിന്റെ വലിപ്പവുമോരോരോ
ജന്‍മങ്ങള്‍ പലതും കഴിഞ്ഞെന്നതും
കാലമിന്നു കലിയുഗമായതും
ഭാരതഖണ്ഡത്തിന്റെ വലിപ്പവും
അതില്‍ വന്നു പിറന്നതുമെത്രനാള്‍
പഴുതേ തന്നെ പോയ പ്രകാരവും
ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരോഗ്യത്തോടിരിക്കുന്നവസ്ഥയും
ഇന്നു നാമ സങ്കീര്‍ത്തനം കൊണ്ടുടന്‍
വന്നു കൂടും പുരുഷാര്‍ത്ഥമെന്നതും
ഇനിയുള്ള നരക ഭയങ്ങളും
ഇന്നുവേണ്ടും നിരൂപണമൊക്കെയും
എന്തിനു വൃഥാ കാലം കളയുന്നു!
വൈകുണ്ഠത്തിനു പൊയ്ക്കൊള്‍വിനെല്ലാരും
കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്‌
മത്സരിക്കുന്നതെന്തിനു നാം വൃഥാ ?
അര്‍ത്ഥമോ പുരുഷാര്‍ത്ഥമിരിക്കവേ
അര്‍ത്ഥത്തിനു കൊതിക്കുന്നതെന്തു നാം?
മദ്ധാഹ്നപ്രകാശമിരിക്കവേ
ഖദ്യോദത്തെയോ മാനിച്ചുകൊള്ളേണ്ടു?
ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്‌?
മിത്രങ്ങള്‍ നമുക്കെത്ര ശിവ! ശിവ!
വിഷ്ണു ഭക്‌തന്‍മാരില്ലേ ഭുവനത്തില്‍?
മായ കാട്ടും വിലാസങ്ങള്‍ കാണുമ്പോള്‍
ജായ കാട്ടും വിലാസങ്ങള്‍ ഗോഷ്ടികള്‍
ഭുവനത്തിലെ ഭൂതികളൊക്കെയും
ഭുവനം നമുക്കായതിതു തന്നെ
വിശ്വനാഥന്‍ പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചര മാതാവും
അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീടുവാനുള്ള നാളൊക്കെയും
ഭിക്ഷാന്നം നല്ലൊരന്നവുമുണ്ടല്ലോ
ഭക്ഷിച്ചീടുകതന്നെ പണിയുള്ളൂ
സക്‌തികൂടാതെ നാമങ്ങളെപ്പൊഴും
ഭക്‌തിപൂണ്ടു ജപിക്കണം നമ്മുടെ
സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും
കാണാകുന്ന ചരാചരജീവിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം
ഹരിഷ്രാശ്രുപരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടന്‍
സജ്ജനങ്ങളെക്കാണുന്ന നേരത്ത്‌
ലജ്ജകൂടാതെ വീണു നമിക്കണം
ഭക്‌തി തന്നില്‍ മുഴുകിച്ചമഞ്ഞുടന്‍
മത്തനെപ്പോലെ നൃത്തം കുതിക്കണം
പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്‍
പ്രാരാബ്ധങ്ങളശേഷമൊഴിഞ്ഞിടും
വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍
പതിച്ചീടുന്നു ദേഹമൊരേടത്ത്‌
കൊതിച്ചീടുന്ന ബ്രഹ്മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനും
സക്‌തിവേറിട്ടു സഞ്ചരിച്ചീടുമ്പോള്‍
പാത്രമായില്ലയെന്നതുകൊണ്ടേതും
പരിതാപം മനസ്സില്‍ മുഴുക്കേണ്ട
തിരുനാമത്തിന്‍ മാഹാത്മ്യം കേട്ടാലും
ജാതിപാര്‍ക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും
നാവു കൂടാതെ ജന്‍മമതാകിയ
മൂകരെയങ്ങൊഴിച്ചുള്ള മാനുഷര്‍
എണ്ണമറ്റ തിരുനാമമുള്ളതില്‍
ഒന്നുമാത്രമൊരിക്കലൊരുദിനം
സ്വസ്ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്നത്തില്‍ താനറിയാതെയെങ്കിലും
മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും
മറ്റൊരുത്തര്‍ക്കുവേണ്ടിയെന്നാകിലും
ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും
അതുമല്ലൊരു നേരമൊരുദിനം
ചെവികൊണ്ടിതു കേട്ടുവെന്നാകിലും
ജന്‍മസാഫല്യമപ്പോഴെ വന്നുപോയ്‌
ബ്രഹ്മസായൂജ്യം കിട്ടീടുമെന്നല്ലോ
ശ്രീധരാചാര്യര്‍ താനും പറഞ്ഞിതു
ബാദരായണന്‍ താനുമരുള്‍ചെയ്‌തു
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു
ആമോദം പൂണ്ടു ചൊല്ലുവിന്‍ നാമങ്ങള്‍
ആനന്ദം പൂണ്ടു ബ്രഹ്മത്തില്‍ച്ചേരുവാന്‍
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിന്‍ മാഹാത്മ്യമാമിതു
പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുള്‍ക ഭഗവാനേ!

3 comments:

  1. ഭാഗവതവും ജ്ഞാനപ്പാനയുമെല്ലാം നല്ല ഭാഷാദ്ധ്യാപകരാൽ സ്കൂളുകളിൽ പഠിപ്പിച്ചിരുന്നെങ്കിൽ കുറെയധികം കുഞ്ഞുങ്ങൾ നല്ല മനുഷ്യരായി രൂപാന്തരം പ്രാപിച്ചേനേം..

    ReplyDelete
  2. ജ്ഞാനാമൃതം🌹🙏

    ReplyDelete