Tuesday, December 4, 2012

രമണമഹര്‍ഷി സംസാരിക്കുന്നു - മനസ്സിന്റെ പരിശീലനം


താന്‍ (ആത്മാവ്‌) ശാശ്വതനാണ് (94)
www.sreyas.in/ramana
ഭഗവാന്‍ രമണമഹര്‍ഷി സംസാരിക്കുന്നു, ഒക്ടോബര്‍ 3, 1935

80. ഭഗവാനോട്‌ വളരെ ഭക്തിയുള്ള ഒരു എളിയ ഭക്തന്റെ മൂന്നു വയസ്സുള്ള ഒരേ പുത്രി മരിച്ചുപോയി. അദ്ദേഹം അടുത്തദിവസം തന്നെ ദാരങ്ങളുമായി ആശ്രമത്തില്‍ വന്നു. ഇവരെ ഭഗവാന്‍ ഇപ്രകാരം സമാധാനപ്പെടുത്തി.

മനസ്സിന്റെ പരിശീലനം മൂലം ഒരുത്തന്‌ എത്ര ദുഃഖങ്ങളെയും സഹിക്കാന്‍ കരുത്തുണ്ടാകുന്നു. എന്നാല്‍ തന്റെ ഒരിളം കുഞ്ഞിന്റെ വേര്‍പാട് ദുഃഖങ്ങളെക്കാളും കടുപ്പമാണ്‌. നമുക്കൊരു നിര്‍ണ്ണീത രൂപം ഉണ്ടെന്നു നാം കരുതുന്നിടത്തോളമേ ദുഃഖം നമ്മെ ബാധിക്കുകയുള്ളൂ. നാം നമ്മുടെ സാങ്കല്‍പിക രൂപത്തെ അതിക്രമിച്ചു നിന്നാല്‍ ശാശ്വതമായ ആത്മരൂപത്തില്‍ നില്‍ക്കാം. മരണവുമില്ല, ജനനവുമില്ല, ജനിച്ചിരിക്കുന്നത്‌ ദേഹമാണ്‌. ദേഹമെന്നത്‌ അഹന്തയുടെ പ്രദര്‍ശനമാണ്‌, എന്നാലും ദേഹത്തെക്കൂടാതെ അഹന്ത വര്‍ത്തിക്കുന്നില്ല. അതെപ്പോഴും ദേഹത്തോടു ചേര്‍ന്നേ ഇരിക്കുകയുള്ളൂ. എന്നാലും ഈ ചേരുവയില്‍ അഹന്തയാണ്‌ മുഖ്യം. ഇത്‌ ജാഗ്രത്തിലേ പ്രത്യക്ഷമാകുന്നുള്ളൂ. ഉറക്കത്തില്‍ പ്രത്യക്ഷമല്ല. അഹന്ത ഒടുങ്ങിയിരിക്കുമ്പോഴും നാമില്ലേ?

ഏതുണര്‍ന്നാല്‍ എല്ലാം ഉണരുന്നുവോ ഏതൊടുങ്ങിയാല്‍ എല്ലാം ഒടുങ്ങിയിരിക്കുന്നുവോ ആ അഹന്ത എവിടെ നിന്നുമുണ്ടാകുന്നുവെന്നു ശ്രദ്ധിച്ചാല്‍ ആത്മാവായ തന്നില്‍ (ആത്മാവില്‍) നിന്നും തന്നെയെന്നു മനസ്സിലാക്കാം. അവ്യക്തമായിട്ടെങ്കിലും ഇതിനെ ഗ്രഹിക്കാന്‍ ശ്രമിക്കുന്നിടത്ത്‌ മനസ്സ്‌ താഴുന്നത്‌ കാണാം. മനസ്സു മായുന്തോരും സ്വരൂപം മേല്‍ക്കുമേല്‍ വ്യക്തമായിക്കൊണ്ടിരിക്കും. മനസ്സു പൂര്‍ണ്ണമായി നശിച്ചാല്‍ സ്വസ്വരൂപം അവിടെത്തന്നെ പ്രകാശിക്കും. അവിടെ നാനാജീവന്മാരില്ല, ജനനമില്ല, മരണമില്ല, ഏതു ദുഃഖവും തെല്ലുമില്ല.

ഒരാള്‍ ജനിച്ചതു, താനാണെന്നു കരുതുകയാണെങ്കില്‍ അയാള്‍ക്കു മരണഭയത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാവില്ല. ജനിക്കുന്നത്‌ ദേഹമാണ്‌, നാമല്ല, ശരീരം മനസ്സിന്റെ ഉള്ളടക്കമാണ്‌. അതിനാല്‍ അഹന്ത മനസ്സിന്റെ ഉദയമാണ്‌ ജനനം. ഈ ജനനമാണ്‌ ദുഃഖത്തിനു മൂലകാരണം. അഹന്ത എവിടെ നിന്നും ഉദിക്കുന്നു എന്നു ഉറ്റുനോക്കിയാല്‍ അത് അതിന്റെ ആദികാരണമായ ആത്മാവിലൊടുങ്ങും. ജനമൃതിയറ്റ ശാശ്വത അഖണ്ഡാത്മസ്വരൂപമായി നാം മാത്രമവശേഷിക്കും. ജനനമെന്നും മരണമെന്നും സങ്കല്‍പിച്ചു ദുഃഖിക്കുന്ന അഹന്ത നിര്‍വ്വിശേഷം നശിച്ച സ്ഥാനമാണത്‌.

ചോദ്യം: ഈ അവസ്ഥയെ പ്രാപിക്കുന്നതെങ്ങനെ?
മഹര്‍ഷി: ജനനമരണം. വൃദ്ധിക്ഷയങ്ങള്‍, എല്ലാം സങ്കല്‍പങ്ങള്‍ മാത്രം. സങ്കല്‍പങ്ങള്‍ പൂര്‍വ്വജന്മാര്‍ജിത വാസനയുടെ ഫലമാണ്‌. അവ തീരെ ഒഴിഞ്ഞു മാറണം. അതൊന്നേ നാം ചെയ്യേണ്ടിയുള്ളൂ. വാസനയറ്റിടത്ത്‌ നമ്മുടെ ശുദ്ധ ആത്മസ്വരൂപം പ്രകാശിക്കും.

ചോദ്യം: ശരിയായി മനസ്സിലാകുന്നില്ല.
മഹര്‍ഷി: താന്‍ (ആത്മാവ്‌) ശാശ്വതനാണെന്നെല്ലാവര്‍ക്കും മനസ്സിലാക്കാം. അതുകൊണ്ടാണ്‌ മറ്റു മരണങ്ങളെ കണ്ടിട്ടും തന്റെ മരണത്തെ ആരും ഓര്‍മ്മിക്കാതിരിക്കുന്നത്‌. അത്‌ സത്യമാണ്‌. തന്റെ മരണത്തെ ആരും കാണുന്നുമില്ലല്ലോ. ഇതില്‍ക്കൂടി പ്രകൃതി തന്നെ ആ സത്യത്തെ ബലപ്പെടുത്തുകയാണ്‌. എങ്ങനെയെന്നറിയാന്‍ പാടില്ലെങ്കിലും അത്തരമൊരു വിശ്വാസം പ്രകൃത്യാ തന്നെ എല്ലാവരിലും രൂഢമൂലമായിരിക്കുന്നുണ്ട്‌. ആത്മാവിന്റെ അനശ്വര പ്രതിഭയെ ദേഹത്തില്‍ പകര്‍ന്നു വച്ച്‌ അനര്‍ത്ഥങ്ങളെ ക്ഷണിച്ചു വരുത്തുന്നതാണ്‌ നാം ചെയ്യുന്ന ദോഷം. ഈ അനര്‍ത്ഥവും ഭ്രാന്തിയും ഒഴിയണം.

ചോദ്യം: അതെങ്ങനെ ഒഴിയും?
മഹര്‍ഷി: ജനിച്ചതു മരിച്ചേ തീരൂ. ഉണ്ടായത്‌ ഇല്ലാതാവുകയും ചെയ്യും. ഭ്രാന്തി അഹന്തയോടു ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്‌. അഹന്ത തോന്നുകയും ഒഴിയുകയും ചെയ്യുന്നതായിരിക്കുന്നു. ആത്മാവോ ഉദിക്കുകയോ മറയുകയോ ചെയ്യുന്നില്ല. പാരമാര്‍ത്ഥികനായ സദ്‌ഗുരുവിന്റെ ഈ അരുള്‍ വചനങ്ങളെ കേട്ട്‌ അതിന്റെ പൊരുളിനെ മനനം ചെയ്തു, ധ്യാനിച്ച്‌ ശിഷ്യനും ആ ഉണ്മയെ അനുഭവിച്ചറിയുന്നു. ശാശ്വതനായ ആത്മാവിന്റെ അനുഭവവും ശാശ്വതമാണ്‌. അതിനെ മറക്കുന്ന ഭ്രാന്തിയെയാണ്‌ നാം മാറ്റേണ്ടത്‌. ഗുരുശ്രവണമാത്രം‍തന്നെ ഈ ഭ്രാന്തിയൊഴിഞ്ഞു മാറുന്നുവെന്നു ചിലര്‍ പറയുന്നു. ശ്രവിച്ചതിനെ മനനം ചെയ്തശേഷമേ മാറുകയുള്ളൂവെന്നു മറ്റു ചിലര്‍ പറയുന്നു. രണ്ടും സത്യമാണ്‌, അധികാരിഭേദത്താല്‍ ഇരുവിധത്തിലുമാകാം.

ചോദ്യം: ധ്യാനം ഒഴിച്ചുകൂടാത്തതാണോ?
മഹര്‍ഷി: മണ്ണും മലയും കൂടി ധ്യാനത്തിലിരിക്കുന്നുണ്ടെന്ന്‌ ഉപനിഷത്തുകള്‍ ഘോഷിക്കുന്നു.

ചോദ്യം: പരിശ്രമവും കര്‍മ്മമാണോ? കര്‍മ്മം കര്‍മ്മഭാരത്തെ വര്‍ദ്ധിപ്പിക്കുകയല്ലേ ചെയ്യൂ? അതെങ്ങനെ ജ്ഞാനസാധനയാകും?
മഹര്‍ഷി: ‘ഞാന്‍, എന്റേതുകള്‍’ എന്ന അഭിമാനം വിട്ടു ചെയ്താല്‍ കര്‍മ്മം ചിത്തശുദ്ധിയെയും അതുമുഖേന ഏകാഗ്രതയെയും ഉളവാക്കും. ഏകാഗ്രമായ ഹൃദയത്തില്‍ സത്യം സ്വയം പ്രകാശിക്കും.

ചോദ്യം: മറ്റു കര്‍മ്മങ്ങളെയെല്ലാം ഒഴിച്ചിട്ട്‌ ധ്യാനത്തില്‍പെട്ടു കഴിയുന്നത്‌ നല്ലതല്ലേ?
മഹര്‍ഷി: ചെയ്തുനോക്കിയാലറിയാം. വാസനകള്‍ അതിനനുവദിക്കുകയില്ല. വാസനകള്‍ ഒഴിഞ്ഞൊഴിഞ്ഞു വരവേ, ഗുരുകാരുണ്യവശാല്‍ പരിപാകതവന്ന്‌ ധ്യാനം നിലച്ചു നില്‍ക്കും.


Courtesy : http://sreyas.in/atma-immortal-ramana-94
VACHANAMRUTHAM by SREE RAMANA MAHARSHI, Translation : Saraswathi S Warrier, Publisher : DC BOOKS, Language : MALAYALAM, Face Value : RS 110
http://www.dcbookshop.net/author/sree-ramana-maharshi

191. യോഗത്തെപ്പറ്റി, ആശ്രമത്തിനു സമീപം താമസിച്ചിരുന്ന എസ്‌. എസ്‌. കോഹന്റെ ഒരു ചോദ്യത്തിനു ഭഗവാന്‍ സമാധാനം പറഞ്ഞു:
പതജ്ഞലിയുടെ യോഗസൂത്രം ‘ചിത്തവൃത്തി നിരോധമേ യോഗം’ എന്നത്‌ എല്ലാ യോഗങ്ങള്‍ക്കും പൊതുവാണ്‌. ആര്‍ക്കും ലക്ഷ്യമായിരിക്കേണ്ടത്‌ മനോവൃത്തിയുടെ ഒഴിവാണ്‌. മാര്‍ഗ്ഗങ്ങളിലേ വ്യത്യാസമുള്ളൂ. ഈ ലക്ഷ്യപ്രാപ്തിയ്ക്കായുള്ള ഏതു പരിശ്രമവും സാധനകളും യോഗം തന്നെ.
1. മനോവൃത്തികളെ പല വിധത്തില്‍ ഒടുക്കാം. മനസ്സെന്നതെന്താണെന്നു ശ്രദ്ധിച്ചാല്‍ അതിന്റെ സഞ്ചാരം ഇല്ലാതാവും. വിഷയങ്ങളൊടുങ്ങിയ ശുദ്ധമനസ്സ്‌ ആത്മാകാരമായിത്തീരും. ഇത്‌ ജ്ഞാനമാര്‍ഗ്ഗം.
2. അഹന്തയുദിക്കുന്നതെവിടെ, എങ്ങനെ എന്നും ഉള്ള അന്തര്‍മുഖവിചാരണയാല്‍ അഹന്ത തന്‍ മൂലകാരണമായ ആത്മസ്വരൂപത്തിലൊടുങ്ങും. ആത്മബോധമവശേഷിക്കും.,
3. ഒരു വസ്തുവില്‍ മാത്രം മനസ്സിനെ ഊന്നിയാല്‍ മറ്റു ചിന്തകളെല്ലാമൊഴിഞ്ഞു ഒറ്റപ്പെട്ട മനസ്സ്‌ ആത്മാകാരമായിത്തീരും.
4. ചിലര്‍ക്ക്‌ പ്രാണായാമാദി, ഹഠയോഗാദി സാധനയാല്‍ മനോനാശം എളുപ്പമാണെന്നു തോന്നും.
മറ്റു മാര്‍ഗ്ഗങ്ങള്‍ മൂലം മനോലയത്തില്‍ വീണുപോകാതെ ജാഗ്രത പാലിക്കണം. അത്മബോധം തെറ്റിപ്പോകാതിരിക്കാന്‍വേണ്ടി പതജ്ഞലി പിന്നീട്‌ പ്രത്യാഹാരം, ധ്യാനം, സമാധി എന്നീ അനന്തര നടപടികളെ എടുത്തു പ്രസ്താവിച്ചിട്ടുണ്ട്‌. പ്രാണായാമത്താലുണ്ടാകുന്ന താല്‍ക്കാലിക മനോലയമാണ്‌ നമ്മുടെ ഉദ്ദേശമെങ്കില്‍ അത്‌ മയക്കുമരുന്നാലും സാധ്യമാണ്‌. മോക്ഷമെന്നത്‌ ആത്മോദയമല്ല, മനോനാശമാണ്‌.
ഭഗവാന്‍ രമണമഹര്‍ഷി സംസാരിക്കുന്നു, ഫെബ്രുവരി 12, 1936

159. കോഹന്‍: ആത്മസാക്ഷാല്‍ക്കാരത്തിന്‌ സമാധി അത്യന്താപേക്ഷിതമാണോ?
മഹര്‍ഷി: ജാഗ്രദ്‌, സ്വപ്ന, സുഷുപ്തികളിലും നാം ആത്മാവില്‍ തന്നെ ഇരിക്കുന്നു. നാമതില്‍ നിന്നും വ്യതിചലിച്ചു നമ്മെ ഇന്ദ്രിയദേഹാദികളോട്‌ ബന്ധിപ്പിച്ചാല്‍ നാം ആളു മാറും. സമാധി ഒരു മാതിരി ലയം പോലെ തോന്നപ്പെടാം. ആത്മാവായ താന്‍ സങ്കല്‍പവികല്‍‍പങ്ങളെ കൂടാതെ ഉള്ള നാളൊക്കെയുമുള്ളതായിട്ടിരിക്കും.

ചോദ്യം: ശിരസ്സിലിരിക്കുന്ന ഒളിയെ ഹൃദയത്തിലുണരണമെന്നു ചിലര്‍ പറയുന്നതിന്റെ താല്‌പര്യമെന്താണ്‌?
മഹര്‍ഷി: ഹൃദയത്തില്‍ മുന്‍പിനാലേ തന്നെ പ്രകാശമില്ലേ? സര്‍വ്വ വ്യാപകമായ ആത്മ പ്രകാശം അവിടവിടെയിരിക്കുന്നതല്ല.

ചോദ്യം: കര്‍മ്മയോഗിക്കും ഭക്തനും സമാധിയില്‍ കൂടെത്തന്നെ സാക്ഷാല്‍ക്കാരം ഉണ്ടാകണമെന്നുണ്ടോ?
മഹര്‍ഷി: ഏതോ ഒന്നില്‍ മനം ഏകാഗ്രമായാല്‍ മനസ്സതില്‍ ഒടുങ്ങുന്നു. അതിനെയാണ്‌ സമാധി എന്നു പറയുന്നത്‌. മറ്റെല്ലാം മറയും. ആത്മാവ് അവശേഷിക്കും. കര്‍മ്മയോഗിയ്ക്കോ ഭക്തനോ ആര്‍ക്കും ഈ നിലയുണ്ടാകണം.

160. ചോദ്യം: ഹൃദയമെന്താണ്‌? അതിന്റെ സ്ഫുരണമെന്താണ്‌?
മഹര്‍ഷി: ഹൃദയവും സ്ഫുരണവും ആത്മാവ്‌ തന്നെയാണ്‌. സ്ഫുരണത്തിനൊരാധാരം. ആവശ്യമാണ്‌. അതിനെപ്പറ്റി വിചാരസംഗ്രഹത്തില്‍ പറഞ്ഞിട്ടുണ്ട്‌.
സ്ഫുരണം ആത്മാവു തന്നെ. അതില്‍ ഇതെല്ലാമടങ്ങും. അത്‌ അവര്‍ണ്ണ്യമായ ഒരനുഭവമാണ്‌. സര്‍വ്വാതീതമായ അതില്‍ മനസ്സൊടുങ്ങി നില്‍ക്കണം.

Courtesy : http://sreyas.in/manam-ekagratha-ramana-149

No comments:

Post a Comment