Thursday, March 14, 2013

അജ്ഞാനത്തിൽ താഴോട്ട് ഏഴും വിജ്ഞാനത്തിൽ മുകളിലേയ്ക്ക് ഏഴും പടികൾ

ജാഗ്രത്സ്വപ്നസ്തഥാ സ്വപ്ന: സ്വപ്നജാഗ്രത്സുഷുപ്തകം
ഇതി സപ്തവിധോ മോഹ: പുനരേവ പരസ്പരം (3/117/12)
http://yogavasishtamnithyaparayanam.blogspot.ca/

വസിഷ്ഠൻ തുടർന്നു: ലവണ രാജാവിന്റെ കൊട്ടാരത്തിൽ ആ ജാലവിദ്യക്കാരൻ വന്നപ്പോൾ ഞാനും അവിടെയുണ്ടായിരുന്നു എന്നു പറഞ്ഞല്ലോ. സഭയിൽ നിന്നും പെട്ടെന്ന് അപ്രത്യക്ഷനായ അയാൾ ആരാണെന്നറിയാൻ സഭാവാസികൾക്ക് ആകാംക്ഷയായി. അയാൾ ഒരു ദേവദൂതനാണെന്ന് എന്റെ ദിവ്യദൃഷ്ടിയാൽ ഞാനറിഞ്ഞു . ഉന്നതമായ യാഗകർമ്മങ്ങൾ ചെയുന്നവരെ പരീക്ഷിക്കാനായി അവർക്കു പലതരത്തിലും ഉപദ്രവം നല്കുക ഇന്ദ്രന്റെ പതിവാണ്‌.. ലവണരാജാവ്‌ മാനസീകമായി യാഗമനുഷ്ഠിക്കുകയായിരുന്നല്ലോ. അദ്ദേഹത്തില്‍ മോഹവിഭ്രാന്തിയുണ്ടായത്  ഇങ്ങിനെയാണ്. യാഗകർമ്മങ്ങൾ നടത്തിയതും മനസ്സ്; ദുരിതം സഹിച്ചതും മനസ്സ്. ഇതേ മനസ്സ് നിർമ്മലമാവുമ്പോൾ അതുണ്ടാക്കിയ ദ്വന്ദഭാവവും നാനാത്വവും സ്വയം അപ്രത്യക്ഷമാവും. രാമാ, ചാക്രികമായി നടക്കുന്ന സൃഷ്ടിസർഗ്ഗത്തെപ്പറ്റി, അതായത്  കഴിഞ്ഞ വിശ്വപ്രളയശേഷം ഉള്ള കാര്യങ്ങളെപ്പറ്റി, ഞാൻ പറഞ്ഞുകഴിഞ്ഞു. ‘ഞാൻ’, ‘എന്റേത്’ എന്നീ തെറ്റിധാരണകൾ ഒരുവനിൽ അങ്കുരിക്കുന്നതെങ്ങിനെയെന്നും പറഞ്ഞു. ജ്ഞാനത്തിന്റെ വെളിച്ചത്തിൽ ആരൊരുവൻ ക്രമമായി യോഗമാർഗ്ഗത്തിലെ എഴു പടികൾതാണ്ടി പരിപൂർണ്ണതയിലെത്തുന്നുവോ അവന്‌ മുക്തിയായി.

രാമൻ ചോദിച്ചു : ഭഗവൻ, ഏതാണീ ഏഴുപടികൾ?

വസിഷ്ഠൻ പറഞ്ഞു: രാമ: അജ്ഞാനത്തിൽ താഴോട്ട് ഏഴും; വിജ്ഞാനത്തിൽ മുകളിലേയ്ക്ക് ഏഴും പടികളാണുള്ളത്. അതെപ്പറ്റി ഞാനിനി പറയാം. മനസ്സ് ആത്മജ്ഞാനത്തിൽ ദൃഢീകൃതമായാൽ മോക്ഷമായി. എന്നാല്‍ അതിലുണ്ടാവുന്ന ക്ഷോഭം അഹംകാരത്തിനും ബന്ധനത്തിനും കാരണമാവുന്നു. ആത്മജ്ഞാനാവസ്ഥയിൽ മനസ്സ് ക്ഷോഭങ്ങളൊഴിഞ്ഞ് പ്രശാന്തമാണ്‌.. മനസ്സിൽ മന്ദതയോ അസ്വസ്ഥതയോ, അഹംകാരമോ നാനാത്വധാരണകളോ അപ്പോഴില്ല. “ആത്മജ്ഞാനത്തെ മൂടിമറയ്ക്കുന്ന മോഹവിഭ്രാന്തികൾ ഏഴുതരമാണ്‌.. ബീജാവസ്ഥയിലിരിക്കുന്ന ജാഗ്രത്ത്, ജാഗ്രതാവസ്ഥ, മഹാ ജാഗ്രത്ത്, ജാഗ്രത്തായ സ്വപ്നാവസ്ഥ, സ്വപ്നാവസ്ഥ, സ്വപ്നാവസ്ഥയിലുള്ള ജാഗ്രത്ത്, സുഷുപ്തി എന്നിവയാണവ.”
നിർമ്മലബോധത്തിൽ മനസ്സും ജീവനും നാമമാത്രമായി ഉള്ളപ്പോൾ, അതിന്‌ ബീജാവസ്ഥയിലുള്ള ജാഗ്രത്ത് എന്നു പറയും. ‘ഞാൻ’.‘എന്റെ’ തുടങ്ങിയ ധാരണകൾ ഉണരുമ്പോൾ അത് ജാഗ്രതാവസ്ഥയായി. ഈ ധാരണകൾ പൂർവ്വജന്മങ്ങളിലെ ഓർമ്മകളുമായിച്ചേർന്ന് പ്രബലമാവുമ്പോൾ അത് മഹാജാഗ്രത്തായി. മനസ്സ് പൂർണ്ണമായും ഉണർന്നിരിക്കുമ്പോൾ സ്വന്തം ഭാവനകളാലും മോഹങ്ങളാലും നിറഞ്ഞു നില്‍ക്കുന്ന അവസ്ഥയാണ്‌ ജാഗ്രത്തായ സ്വപ്നാവസ്ഥ. ഉറക്കത്തിലെ അനുഭവങ്ങളെന്ന തെറ്റിദ്ധാരണ- ഇനിയും യാഥാർത്ഥ്യമാവാത്ത അനുഭവങ്ങൾ- സ്വപ്നാവസ്ഥയാണ്‌.. സ്വപ്നത്തിൽ പൂർവ്വാനുഭവങ്ങൾ അനുഭവവേദ്യമാകുന്ന അവസ്ഥയാണ്‌ സ്വപ്നാവസ്ഥയിലെ ജാഗത്ത്. ഇതെല്ലാം പരിപൂർണ്ണമായ മാന്ദ്യത്തിനു വഴിമാറിക്കൊടുക്കുമ്പോൾ സുഷുപ്തിയായി. ഈ ഏഴു പടികൾക്കുള്ളിൽ അനേകം ഉപവിഭാഗങ്ങളുണ്ട്.

ജ്ഞാനഭൂമി: ശുഭേച്ഛാഖ്യാ പ്രഥമാ സമുദാഹൃത:
വിചാരണാ  ദ്വിതീയാ തു തൃതീയാ തനുമാനസാ (3/118/5)
സത്ത്വാപത്തിശ്ചതുർത്ഥാ സ്യാത്തതോസംസക്തിനാമികാ
പദാർത്ഥാഭാവനീ  ഷഷ്ഠീ  സപ്തമീ തുര്യഗാ  സ്മൃതാ (3/118/6)

വസിഷ്ഠൻ തുടർന്നു: രാമാ, ഞാനിനി വിജ്ഞാനതലങ്ങളുടെ ഏഴുപടികൾ എന്തെന്നു വിശദമാക്കാം. അതറിഞ്ഞുകഴിഞ്ഞാൽ നീ മോഹവലയത്തിലകപ്പെടുകയില്ല. “ശുദ്ധമായ ഇച്ഛയാണ്‌ ഒന്നാമത്. രണ്ടാമത് അന്വേഷണം. മൂന്നാമത് മനസ് സൂക്ഷ്മമാവുന്ന അവസ്ഥ. നാലാമത് സത്യത്തിൽ മനസ്സുറച്ച അവസ്ഥ . കെട്ടുപാടുകളിൽ നിന്നുമുള്ള മോചനമാണ്‌ അഞ്ചാമത്. വസ്തുനിഷ്ഠസമീപനത്തിന്റെ (വിഷയ-വിഷയി കാഴ്ച്ച ) അവസാനമാണ്‌ ആറാമത്. ഏഴാമത് ഇവയ്ക്കെല്ലാമുപരിയുള്ള മറൊരു തലമത്രേ.”

‘ഞാനിങ്ങിനെ മൂഢനായി തുടരുന്നതെന്തേ? ഇതില്‍നിന്നും എനിക്കൊരു മോചനം വേണം. മഹാത്മാക്കളേയും വേദഗ്രന്ഥങ്ങളേയും സമാശ്രയിച്ച് എനിക്ക് അനാസക്തി വളർത്തിയെടുക്കണം’ ഇങ്ങിനെയുള്ള ഇച്ഛയാണ്‌ ആദ്യത്തെ പടി. അതിനുശേഷം നേരിട്ടുള്ള അന്വേഷണമാണടുത്ത പടി. ഇതുമൂലം ആസക്തിയിൽ കുറവുണ്ടായി, മനസ്സ് സൂക്ഷ്മവും സുതാര്യവുമാവുന്നതാണ്‌ മൂന്നാമത്തെ അവസ്ഥ. ഈ മൂന്നവസ്ഥകളും അഭ്യസിച്ചുവരുമ്പോൾ ഇന്ദ്രിയസുഖങ്ങളിൽ നിന്നും സ്വാഭാവികമായി ഒരകൽച്ചയും അതുമൂലം സത്യവസ്തുവിൽ അഭിരമിക്കാനുള്ള സഹജഭാവവും ഉണ്ടാവുന്നു. ഇവയെല്ലാം നന്നായി അഭ്യസിച്ച് തികഞ്ഞ അനാസക്തിയാവുമ്പോൾ സത്യത്തിൽ മാത്രം മനസ്സുറയ്ക്കുന്നതാണ്‌ അഞ്ചാമത്തെ അവസ്ഥ. അങ്ങിനെ ആത്മാവിൽ അഭിരമിച്ച് അകത്തും പുറത്തുമുള്ള ദ്വന്ദഭാവനകളും വൈവിദ്ധ്യമാര്‍ന്ന  കാഴ്ച്ചകളും അവസാനിക്കുന്നു. മഹാത്മാക്കളുടെ പ്രചോദനം മൂലം തുടങ്ങിയ ആത്മാന്വേഷണത്തിന്‌ സ്വയം 'നേരനുഭവം' എന്ന ഫലം കാണുന്നു. അതിനുശേഷം മറ്റൊരുപാധിയും, വിഭാഗീയതയും ഇല്ലാതെ ആത്മജ്ഞാനം സഹജവും ഇടമുറിയാത്തതുമായ അനുഭവമാകുന്നു. ഇതാണ്‌ ഏഴാമത്തെ പടിയായ അതീന്ദ്രിയതലം. ഇത് ജീവന്മുക്താവസ്ഥയാണ്‌.. അതിനുമപ്പുറമാണ്‌ ശരീരബോധാതീതമായ തുരീയമെന്ന അവസ്ഥ. രാമാ, ഇപ്പറഞ്ഞ വിജ്ഞാനത്തിന്റെ ഏഴുപടികൾ കയറിയവർ മഹാത്മാക്കളത്രേ. അവർ മുക്തരാണ്‌.. സന്തോഷദു:ഖങ്ങൾ അവരെ ബാധിക്കയില്ല. അവർ കർമ്മനിരതരോ കർമ്മമുപേക്ഷിച്ചവരോ ആകാം. ആത്മാരാമന്മാരായ അവർക്ക് സന്തോഷം കണ്ടെത്താൻ മറ്റുള്ളവരുടെ സഹായം ആവശ്യമില്ല.

പരമോന്നതമായ ബോധാവസ്ഥയെ പ്രാപിക്കാൻ എല്ലാവർക്കുമാവും. ശരീരമുള്ള മനുഷ്യർക്കും, മൃഗങ്ങൾക്കും, ശരീരമെടുക്കാത്ത സത്ത്വങ്ങൾക്കുപോലും ഇതു സാദ്ധ്യമാണ്‌.. കാരണം, വിജ്ഞാനത്തിന്റെ ഉദയം മാത്രമാണല്ലോ ഇതിനുവേണ്ടത്. ഇങ്ങിനെ പരമോന്നതബോധതലത്തിലെത്തിയവർ മഹാത്മാക്കൾ തന്നെയാണ്‌.. അവർ ഏവര്‍ക്കും ഏറെ പ്രിയപ്പെട്ടവരാണ്‌.. അവർക്കു മുന്നിൽ ചക്രവർത്തിമാർ പോലും തൃണതുല്യരത്രേ. അവർ, ഇവിടെ ഇപ്പോൾ, മുക്തരായി ജീവിക്കുന്നു.

No comments:

Post a Comment