Sunday, November 10, 2013

അഭിമാനം നാലു രൂപത്തിലാണ് .

 നാലു രൂപത്തിലാണ് മനുഷ്യന്റെ  അഭിമാനം.

കാലടിമുതല്‍ ശിരസ്സടക്കമുള്ളതും മാതാപിതാക്കളാല്‍ ജനിപ്പിക്കപ്പെട്ടതുമായ ഈ ശരീരം ഞാനാണ്. അല്ലെങ്കില്‍ ഈ ശരീരമാണ് ഞാന്‍; മറ്റൊന്നുമല്ല. ഞാന്‍ ജനിച്ചു, എനിക്കിത്ര വയസ്സായി, ഞാന്‍ യുവാവാണ് ഇത്യാദിയാണ് ഒന്നാമത്തെ നിശ്ചയം അല്ലെങ്കില്‍ അഭിമാനം. ഇങ്ങനെയുള്ള അഭിമാനം തികച്ചും അജ്ഞാനസ്വരൂപവും, അതുകാരണത്താല്‍ ബന്ധത്തിനും ദുഃഖത്തിനും ജന്മ പരമ്പരകള്‍ക്കും ഹേതുവുമാണ്.

എല്ലാ ഭാവങ്ങള്‍ക്കും അതീതവും അത്യന്തസൂക്ഷവുമായ ചൈതന്യമാണ് ഞാന്‍ ; അല്ലാതെ ശരീരമോ അന്തഃകരണമോ ഒന്നുമല്ല. ഞാന്‍ ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല; എപ്പോഴുമുള്ളവനാണ് ഞാന്‍. ചൈതന്യമാത്രനായ എന്റെ പ്രകാശത്തിലാണ് എല്ല‍ാം വിളങ്ങുന്നത്. എന്നിങ്ങനെയുള്ളതാണ് രണ്ടാമത്തെ അഭിമാനം. ഈ അഭിമാനത്തെ വളര്‍ത്തി ദൃഢപ്പെടുത്തുന്ന പക്ഷം കാലംകൊണ്ടു കൈവല്യപ്രാപ്തിയുണ്ടാവും.

എല്ല‍ാം ഞാനാണ്; എന്നില്‍ നിന്നന്യമായി ഒന്നുംതന്നെ ഉണ്ടായിട്ടില്ല; ഉണ്ടാവന്‍ അര്‍ഹതയുമില്ല. ഞാനാകുന്ന ഒരേയൊരു ചൈതന്യംമാത്രം എങ്ങും നിറഞ്ഞിരിക്കുന്നു. എനിക്കു ജനനമരണങ്ങളോ ക്ഷയവൃദ്ധികളോ ഒന്നു തന്നെയില്ല. ഞാനെല്ലാമായും പ്രകാശിക്കുകമാത്രമാണ് ചെയ്യുന്നത്. എന്നിങ്ങിനെയുള്ളതാണ് മൂന്നമാത്തെ അഭിമാനം. അതും നല്ലതാണ്. ദൃഢത വന്നാല്‍ കാലംകൊണ്ടു കൈവല്യപ്രാപ്തികരണമാണ്.

കാണപ്പെടുന്ന ഈ പ്രപഞ്ചവും അതിനെ കാണുന്ന ഞാനും ഒന്നും തന്നെ ഉണ്ടായിട്ടേ ഇല്ല; വെറും തോന്നല്‍മാത്രം, അഖണ്ഡമായ ചിദാകാശംമാത്രം എപ്പോഴും എവിടെയും പ്രകാശിക്കുന്നു. മറ്റൊന്നുംതന്നെ ഉണ്ടായിട്ടില്ല. എന്നതാണ് നാലാമത്തെ അഭിമാനം. ഇതു സ്ഫുരിക്കുന്ന നിമിഷത്തില്‍ത്തന്നെ അവന്‍ മുക്തനാവും.

ആദ്യത്തേതു കേവലം അജ്ഞാനസ്വരൂപവും മറ്റു മൂന്നും ജ്ഞാനസ്വരൂപങ്ങളുമാണ്. അവസാനത്തേതു സമ്പൂര്‍ണ്ണജ്ഞാനസ്വരൂപമാണ്. ജീവന്മുക്തന്മാരില്‍മാത്രമേ അതു സാധാരണയായി കാണലുള്ളൂ. അല്ലാത്തവര്‍ക്കുതുണ്ടാവാന്‍ വിഷമം ഉണ്ടായാലും ക്ഷണനേരത്തേയ്ക്കല്ലാതെ സ്ഥിരമായി നിലനില്ക്കുകയുമില്ല. ജ്ഞേയത്യാഗംകൊണ്ടു ഭേദഭാവത്തെ മുഴുവന്‍ നീക്കിയാല്‍ ഈ സംസ്കാരമുണ്ടാവുകയെന്നതു വളരെ എളുപ്പമാണ്. വാസനകള്‍ ശക്തിയായി വികസിക്കുകയും നാനാത്വം ദൃഢപ്പെടുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കും തന്നെ പറയപ്പെട്ട ജ്ഞാനനിശ്ചയങ്ങളുണ്ടാവാന്‍ വയ്യ. അതിനാല്‍ ഹേ! രാമചന്ദ്ര! നീ നിര്‍വ്വാസനനും ജ്ഞാനനിശ്ചയത്തോടുകൂടിയവനുമായിത്തീരും.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.

No comments:

Post a Comment